Zygo-Ad

ജാഗ്രത വേണം ഈ മഴക്കാല രോഗങ്ങൾക്കെതിരെ

 


മഴക്കാലമാണ്. വേനലവധിയുടെ കുസൃതികളും ആർപ്പുവിളികളുമെല്ലാം കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോകാനൊരുങ്ങുകയാണ്. ഇത്ര നാളും അടങ്ങിയിരുന്ന പനിയും ചുമയും ജലദോഷവുമെല്ലാം പുറത്ത് ചാടുന്ന സമയം കൂടിയാണ് മഴക്കാലം. സ്കൂളിലേക്ക് മഴയത്ത് കുടയും ചൂടി പോകുന്ന കുട്ടികൾ തിരികെയെത്തുന്നത് ചിലപ്പോൾ അസുഖങ്ങളുമായിട്ടായിരിക്കും. എന്നാൽ ടെൻഷൻ വേണ്ട. ചില കാര്യങ്ങളിൽ ഒന്ന് ശ്രദ്ധവെച്ചാൽ പല രോഗങ്ങളെയും നമുക്ക് ഈസിയായി തടയാം. ഈ മഴക്കാലത്ത് കുട്ടികളെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങളെന്നും എങ്ങനെ തടയണമെന്നും അറിയാം.

മഴക്കാലമാണോ എന്നാൽ ജലദോഷം ഉറപ്പാണ്. വൈറസ് വഴി പകരുന്ന സാധാരണ പനിയാണിത്. തൊണ്ടവേദന, മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ മാറും. ജലദോഷം ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കാൻ ശ്രദ്ധിക്കണം.

തൊണ്ടവേദന, തുമ്മൽ എന്നിവയ്ക്കൊപ്പം കടുത്ത തലവേദന, ശരീരവേദന, ക്ഷീണം എന്നിവയുമുണ്ടായാൽ അത് വൈറൽ പനിയായിരിക്കും. വായുവിലൂടെ പകരും ഈ പനിയ്ക്ക് ചികിത്സയും വിശ്രമവും വേണം. ആസ്മ രോഗികളി വൈറൽ പനി ബുദ്ധിമുട്ടുകൾ വർധിപ്പിക്കും. വൈറൽ പനി ന്യുമോണിയ ആയി മാറാനും സാധ്യതയുണ്ട്.

അടുത്ത ഒരു ഭീഷണി ടൈഫോയ്ഡാണ്. ഭക്ഷണത്തിലൂടെയും മലിനജലം കലർന്ന കുടിവെള്ളത്തിലൂടെയും പകരുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണിത്. തുടക്കത്തിൽ ലക്ഷണങ്ങൾ കുറവായിരിക്കുമെന്നത് വലിയ വെല്ലുവിളിയാണ്. പനി തുടങ്ങി രണ്ടാഴ്ച കഴിയുമ്പോൾ തന്നെ ക്ഷീണം കൂടും. കുടലിൽ വ്രണങ്ങൾ ഉണ്ടാകുന്നതു മൂലം വയറുവേദന അനുഭവപ്പെടും. കൂടാതെ മലം കറുത്ത നിലയിൽ പോവുക, വിശപ്പില്ലായ്മ, കടുത്ത ക്ഷീണം എന്നിവയുമുണ്ടാകും. രോഗം മാറിയാലും വിസർജ്യത്തിലൂടെ രോഗം പകരുന്നതിനുള്ള സാധ്യത കുറച്ചുകാലം കൂടി നീണ്ടുനിൽക്കും.

എലിപ്പനിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു രോ​ഗം. വൈറൽ പനി പോലെ തോന്നിപ്പിക്കുമെങ്കിലും അതിവേഗം മൂർച്ഛിക്കും. മലിനജലത്തിൽ ചവിട്ടുമ്പോൾ കാലിലെ ചെറിയ മുറിവുകൾ വഴി അണുക്കൾ ശരീരത്തിൽ എത്തും. ശക്തമായ പനി, വിറയൽ, തളർച്ച, ശരീരവേദന, ഛർദി, മനംപുരട്ടൽ, കണ്ണിനു ചുവപ്പു നിറം, ശരീരത്തിൽ മഞ്ഞനിറം, മൂത്രം കടുത്ത നിറത്തിൽ പോകുക എന്നിവയാണു ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം.

ഡെങ്കിപ്പനിയെയും പേടിക്കേണ്ടതുണ്ട്. കൊതുക് പരത്തുന്നതും ഏറ്റവും അധികം പേരിൽ ഉണ്ടാകുന്നതുമായ പനിയാണ് ഡെങ്കിപ്പനി. കഠിനമായ പനി, അസഹ്യമായ തലവേദന, അസ്ഥികളിലും സന്ധികളിലും വേദന, കണ്ണുകളുടെ പിന്നിൽ വേദന, വിശപ്പില്ലായ്മ, ചുവന്ന പാടുകൾ എന്നിവയാണു ലക്ഷണങ്ങൾ. മുൻപ് ഡെങ്കി ഉണ്ടായവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. കുട്ടികൾക്കു പുറമേ ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പ്രത്യേക ശ്രദ്ധവേണം. രോഗബാധയുണ്ടായാൽ നിർജലീകരണം ഉണ്ടാകാതെ നോക്കേണ്ടത് പ്രധാനമാണ്. ലക്ഷണങ്ങൾ 3 ദിവസത്തിനകം നീളുകയോ മൂക്കിലോ മോണയിലോ വിസർജ്യങ്ങളിലോ രക്തം കാണപ്പെട്ടാലോ ഉടൻ ചികിത്സ ഉറപ്പാക്കണം.

വായുവിലൂടെ തന്നെ പകരുന്ന മറ്റൊരു രോ​ഗമാണ് എച്ച് 1 എൻ 1. ആദ്യ സമയങ്ങളിൽ ലക്ഷണങ്ങൾ ഉണ്ടാവുകയില്ലെങ്കിലും പിന്നീട് പനി, തൊണ്ടവേദന, ഛർദി എന്നിവ ഉണ്ടാകാം. ഒപ്പം പേശികളിലും സന്ധികളിലും ശക്തമായ വേദന ഉണ്ടാവും.

കൊതുകു പരത്തുന്ന മറ്റൊരു രോഗമാണ് ചിക്കുൻഗുനിയ. പനിയുടെ രോഗലക്ഷണങ്ങളോടൊപ്പം ശക്തമായ സന്ധിവേദനയും ചലനം പ്രയാസമാകുന്ന വിധത്തിൽ കാൽമുട്ട്, കൈക്കുഴ, വിരലുകൾ, കഴുത്ത്, നടുവ് എന്നീ ഭാഗങ്ങളിൽ വേദനയും ഉണ്ടാകും. രോ​ഗബാധിതർക്ക് വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടായിരിക്കും.

രോ​ഗത്തെ അകറ്റിനിർത്താൻ ചില മുൻകരുതലുകൾ സ്വീകരിക്കാം. വീട്ടിലും സ്‌കൂളിലും വൃത്തിയോടെ ഇരിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും നിര്‍ബന്ധമായും തൂവാല ഉപയോഗിക്കാനോ അല്ലെങ്കില്‍ കൈമുട്ട് കൊണ്ട് മുഖം മറയ്ക്കാനോ കുട്ടികളെ പരിശീലിപ്പിക്കാം. തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ നൽകുക. ഇലക്കറികൾ, പച്ചക്കറികൾ കൂടുതൽ അടങ്ങുന്ന, വീട്ടിൽ തന്നെ തയാറാക്കുന്ന സമീകൃതാഹാരം ഉച്ചഭക്ഷണമായും സ്നാക്സ് ആയും സ്കൂളിൽ കൊടുത്തു വിടുക. പുറത്തു നിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കാത്തതാണഅ നല്ലത്. ഭക്ഷണവും വെള്ളവും തുറന്നു വയ്ക്കരുതെന്ന് പഠിപ്പിക്കൂുക. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശുചിമുറിയിൽ പോയതിനു ശേഷവും നിർബന്ധമായി കൈകൾ നന്നായി കഴുകുക.

മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയ പ്രാദേശികമായി കിട്ടുന്ന പഴവർഗങ്ങൾ ധാരാളം നൽകുക. വിറ്റാമിൻ സി കിട്ടാൻ കുട്ടികൾക്കു നാരങ്ങ വെള്ളം ദിവസവും കൊടുക്കുന്നതു നല്ലതാണ്. കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാതെ ശ്രദ്ധിക്കണം. കുട്ടികൾ മഴ നനഞ്ഞാൽ തല തോർത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ചു കുടിക്കാൻ പോഷക ഗുണമുള്ള ചൂടുള്ള കഞ്ഞിവെള്ളമോ പാലോ നർകാൻ ശ്രദ്ധിക്കുക.

വളരെ പുതിയ വളരെ പഴയ