കൊച്ചി: കൊച്ചിയില്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മാർക്കറ്റിങ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.
ടാർഗറ്റ് പൂർത്തിയാകാത്തവരെ നായ്ക്കളുടെ ബെല്‍റ്റ് കഴുത്തില്‍ ഇട്ട് നടത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വീടുകളില്‍ പാത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വില്‍ക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തില്‍ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരില്‍ ഉപദ്രവിക്കുന്നത്.
സ്ഥാപനത്തില്‍ തൊഴില്‍ ചൂഷണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.
ഈ സ്ഥാപനത്തില്‍ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരില്‍ തൊഴിലാളികളെ അടി വസ്ത്രത്തില്‍ നിർത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു.
ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കില്‍ അതിനനുസരിച്ച് അവർ ശിക്ഷകള്‍ തരുന്നതാണ് പതിവ്.
ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കില്‍ അവരെ രാത്രിയില്‍ വിളിച്ചു വരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും.
സ്ഥാപന ഉടമ ഉബൈദിന്റെ പേരില്‍ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുൻപും ഇതേ കേസില്‍ ഇയാള്‍ ജയിലില്‍ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്.
സ്ഥാപനത്തില്‍ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപന ഉടമയായ ഉബൈദ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്. പെരിന്തല്‍മണ്ണ, കൊച്ചി എന്നിവിടങ്ങളില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചു വരുത്തുന്നത്.
പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനില്‍ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും മാറ്റം ഉണ്ടായില്ലെന്ന് മുൻ ജീവനക്കാരൻ പറയുന്നു.