ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു. പാർലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയതിന് പിന്നാലെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.
അടുത്ത ആഴ്ച്ചയോടെ മാത്രമേ രാഷ്ട്രപതി ബില്ലില്‍ ഒപ്പു വെക്കൂ എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.
എന്നാല്‍, ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കാല താമസം വരുത്താതെ രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു
രാഷ്ട്രപതി ഒപ്പു വെച്ചതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനു പിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.
യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്‌ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്.
1995ലെ വഖഫ് നിയമത്തിലാണ് കേന്ദ സ്രർക്കാർ ഭേദഗതി വരുത്തിയത്. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു.
ജെപിസിയുടെ നിർദേശങ്ങള്‍ അനുസരിച്ച് പരിഷ്കരിച്ച ബില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
പ്രതി പക്ഷത്തിന്റെയും മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിർപ്പ് ഉയർന്നെങ്കിലും ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലും ബില്ല് പാസാകുകയായിരുന്നു.
പാർലമെന്റിന്റെ ഇരു സഭകളിലും ബില്ല് പാസായതിന് പിന്നാലെ ബില്ലില്‍ ഒപ്പിടരുത് എന്നാവശ്യപ്പെട്ട് മുസ്ലീം വ്യക്തി നിയമ ബോർഡ് ഉള്‍പ്പെടെയുള്ളവർ രാഷ്ട്രപതിയെ സമീപിച്ചിരുന്നു.
ബില്ല് മുസ്സീം സമുദായത്തോടുള്ള വിവേചനമാണെന്നും ബില്ലില്‍ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് മുസ്ലീം വ്യക്തി നിയമ ബോർഡിന് പിന്നാലെ ലിഗ് എംപിമാരും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
ഭരണഘടന തത്വങ്ങളുമായി ബില്ല് പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പു വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അതെ സമയം ബില്ലിനെതിരെ കുടൂതല്‍ പ്രതിപക്ഷ പാർട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ്.
കോണ്‍ഗ്രസിന് പിന്നാലെ എ ഐ എം ഐ എം,എഎപി പാർട്ടികള്‍ ബില്ലിനെതിരെ ഹർജി നല്‍കിയിട്ടുണ്ട്.
അതേ സമയം, ബില്‍ പാസാക്കിയതിൻറെ രാഷ്ട്രീയ നേട്ടം കൊയ്യാൻ കേരളത്തിലടക്കം പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ് ബിജെപി.
കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു നേരിട്ട് പങ്കെടുക്കുന്ന അഭിനന്ദൻ സഭയാണ് ഈ മാസം ഒമ്പതിന് മുനമ്പത്ത് സംഘടിപ്പിക്കുന്നത്. എൻഡിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പരിപാടിയില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ സാന്നിധ്യത്തില്‍ മുനമ്പത്ത് പ്രതിസന്ധി നേരിടുന്ന അൻപത് പേർ ബിജെപി അംഗത്വമെടുത്തിരുന്നു.