Zygo-Ad

സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും; പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു

 


സി പിഐഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബി തെരഞ്ഞെടുക്കപ്പെട്ടു. പിബി യോഗത്തില്‍ എം.എ. ബേബിയുടെ പേര് അംഗീകരിച്ചു.

ഇഎംഎസിന് ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ. ബേബി.

2016 മുതല്‍ സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനത്തിലെ അരനൂറ്റാണ്ടിലധികകാലത്തെ അനുഭവക്കരുത്തുമായാണ്. എംഎ ബേബി സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയാവുന്നത്. അടിയന്താരാവാസ്ഥക്കാലത്തെ വിദ്യാര്‍ത്ഥി പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ബേബി സ്വാതന്ത്ര്യാനന്തരതലമുറ കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ്.

രാഷ്ട്രീയത്തിനു പുറമെ സാംസ്‌കാരിക ചിന്തകനായും സൈദ്ധാന്തികനായും ദാര്‍ശനികനായും ഭരണാധികാരിയായും തിളങ്ങിയ ശേഷമാണ് എംഎ ബേബി ഇഎംഎസിനു പിന്‍ഗാമിയായി കേരള പാര്‍ട്ടിയില്‍ നിന്നും ഇന്ത്യന്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുന്നത്.

എഴുപതുകളില്‍ കേരളത്തിലെ ക്യാമ്ബസുകള്‍ ഉറക്കെ വിളിച്ച മുദ്രാവാക്യം, നാലരപ്പതിറ്റാണ്ടിനു ശേഷം മധുരയുടെ മണ്ണില്‍ നിന്നും മുഴങ്ങുകയാണ്- ‘എംഎ ബേബി നമ്മെ നയിക്കും’. 1972ലെ ഒമ്ബതാം മധുര കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊല്ലം സംസ്ഥാനസമ്മേളന കാലത്താണ് പി.എം. അലക്‌സാണ്ടര്‍ മാഷിന്റെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവന്‍ ബേബി പാര്‍ടി അംഗത്വത്തിലെത്തിയത്. മധുരയില്‍ നിന്ന് തുടങ്ങി മധുരയിലെത്തി നില്‍ക്കുന്ന മറ്റൊരു മധുരമനോഹര സമ്മേളനത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി.

അറസ്റ്റും മര്‍ദ്ദനവും ജയിലറകളും നിറഞ്ഞ അടിയന്തരാവസ്ഥയുടെ തീച്ചൂള കടന്നെത്തിയ വിപ്ലവ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ആകെയും പ്രതീകമാണ് എംഎ ബേബി. പ്രാക്കുളം എന്‍എസ്‌എസ് കോളേജിലെ കെഎസ്‌എഫിന്റെ യൂനിറ്റ് സെക്രട്ടറി. 1975ല്‍ എസ്‌എഫ്‌ഐയുടെ സംസ്ഥാന പ്രസിഡണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു സെക്രട്ടറി. 1979ല്‍ പാറ്റ്‌നയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രകാശ്കാരാട്ടിന്റെ പിന്‍ഗാമിയായി എസ്‌എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായപ്പോള്‍ സീതാറാം യെച്ചൂരിയിരുന്നു ജോയിന്റ് സെക്രട്ടറി.

ഇഎംഎസ്, ബിടി രണദിവെ, ബസവപുന്നയ്യ, ഹര്‍കിഷന്‍സിങ് സുര്‍ജിത്, തുടങ്ങിയ മഹാമനുഷ്യരുടെ തണലിലായിരുന്നു എംഎ ബേബിയുടെയും വിദ്യാര്‍ത്ഥിരാഷ്ട്രീയ ജീവിതം ചുവടുവെച്ചത്. ദില്ലിയിലെ ജന്‍പത്‌റോഡിലെ ഒരു കൊച്ചു മുറിയിലായിരുന്നു അക്കാലത്ത് എസ്‌എഫ്‌ഐ ഓഫീസ്. ശൈത്യകാലത്ത് മേശ കട്ടിലാക്കി ജനല്‍കര്‍ട്ടനുകളൂരി പുതച്ചുറങ്ങിയ കാലത്തിന് അല്‍പ്പംകൂടി വിസ്താരം വന്നത് വിതല്‍ഭായ്പട്ടേല്‍ ഹൗസിലേക്ക് ഓഫീസ് മാറ്റപ്പെട്ടതോടെയാണ്.

1982ല്‍ സഖാവ് ബെറ്റി ലൂയിസ് ബേബിയുടെ ജീവിതപങ്കാളിയായി. 1986ല്‍ രാജ്യസഭാംഗമാകുമ്ബോള്‍ പാര്‍ലമെന്റിലെയും ബേബിയായിരുന്നു എംഎ ബേബി. 1992ലും രാജ്യസഭാംഗമായി തുടര്‍ന്നു. 1984ല്‍ സി.പി.ഐഎം സംസ്ഥാന സമിതിയില്‍ അംഗമായ ബേബി 1987ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി. 1989ല്‍ കേന്ദ്ര കമ്മിറ്റി അംഗം. 92ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അഗം, 97ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, 2002ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി, 2012 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗം. 2006ല്‍ കുണ്ടറയില്‍ നിന്ന് ജയിച്ച്‌ ബേബി വിഎസ് മന്ത്രിസഭാംഗമായി. ജോസഫ് മുണ്ടശേരിക്കു ശേഷം കേരളം കണ്ട വിദ്യാഭ്യാസമന്ത്രിയായി പേരെടുത്തു.

വളരെ പുതിയ വളരെ പഴയ