കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലായി എസ് ഡി പി ഐയുടെ 12 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ്. സംസ്ഥാനത്ത് തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തുമാണ് റെയ്ഡ് നടന്നത്. ഇന്ന് രാവിലെ 9.30ന് ആരംഭിച്ച റെയ്ഡ് പലയിടത്തും തുടരുകയാണ്.
നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയവിഭാഗമാണ് 2009ല്‍ സ്ഥാപിതമായ എസ് ഡി പി ഐയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.
സാമ്പത്തികമായും നയപരമായും എസ് ഡി പി ഐക്ക് പി എഫ് ഐ സ്വാധീനമുണ്ടെന്നാണ് ആരോപണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പ്പോലും എസ് ഡി പി ഐയെ പി എഫ് ഐ സ്വാധീനിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റെയ്‌ഡെന്നാണ് വിവരം.
എസ് ഡി പി ഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് ഫൈസി. നിയമ വിരുദ്ധ സംഘടനയെന്നാരോപിച്ച് 2022ലാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്.
മലപ്പുറം എസ്.ഡി.പി.ഐ ജില്ല ഓഫിസില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. വ്യാഴാഴ്ച രാവിലെ 10ന് തുടങ്ങിയ റെയ്ഡ് ഉച്ചക്ക് 2.15 വരെ നീണ്ടു.
റെയ്ഡിനെ തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ മലപ്പുറത്ത് പ്രതിഷേധിച്ചു.
രണ്ട് മണിയോടെ തന്നെ ജില്ല ഓഫിസിന് മുമ്പില്‍ ഒത്തു ചേർന്ന നൂറുകണക്കിന് പ്രവർത്തകർ ഇ.ഡിക്കെതിരെ പ്രതിഷധവുമായി രംഗത്തു വന്നു. പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ വാഹനത്തില്‍ കയറുമ്പോള്‍ ഗോ ബാക്ക് വിളികളോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് പിറകിലായി കുന്നുമ്മല്‍ ജങ്ഷൻ വരെ പ്രവർത്തകർ റോഡിലൂടെ പ്രകടനം നടത്തി.