തളിപ്പറമ്പ്: പറമ്പ് കിളയ്ക്കുന്നതിനിടെ കിട്ടിയത് 150ലേറെ പാമ്പിൻ മുട്ടകള്‍. ഭീതിയിലായ വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു.
വനം വകുപ്പ് സ്നേക്ക് റസ്ക്യൂവർ സംരക്ഷിച്ച് വച്ച മുട്ടകള്‍ വിരിഞ്ഞിറങ്ങിയത് നീർക്കോലി കുഞ്ഞുങ്ങള്‍. ഫെബ്രുവരി 17നാണ് തളിപ്പറമ്പ് കുറുമാത്തൂർ ചവനപ്പുഴയിലെ ജോണി എന്നയാളുടെ തോട്ടത്തില്‍ വലിയ രീതിയില്‍ പാമ്പിൻ മുട്ടകള്‍ കണ്ടെത്തിയത്.
കൃഷിയാവശ്യത്തിനായി പറമ്പ് കിളയ്ക്കുന്നതിനിടെയാണ് സംഭവം. ഇതിനെ തുടർന്ന് വീട്ടുകാർ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഇത്ര മുട്ടകള്‍ കണ്ടെത്തിയ സ്ഥിതിക്ക് പാമ്പ് പറമ്പിലുണ്ടാകുമെന്നും കിളയ്ക്കുന്നതിനിടെ ഏതാനും മുട്ടകള്‍ പൊട്ടുക കൂടി ചെയ്തതായിരുന്നു വീട്ടുകാരുടെ ആശങ്ക വർദ്ധിപ്പിച്ചത്.
തളിപ്പറമ്പ് റേഞ്ചർ പി.വി.അനൂപ് കൃഷ്ണൻ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ കീഴിലുള്ള മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈല്‍ഡ് ലൈഫ് റെസ്ക്യൂവർ അനില്‍ തൃച്ചംബരമെത്തി പരിശോധിച്ച് ഇവ നീർക്കോലിയുടെ മുട്ടകളാണെന്ന് പറഞ്ഞെങ്കിലും നാട്ടുകാരുടെ ഭയം വിട്ട് മാറിയിരുന്നില്ല.
ഇതോടെയാണ് മുട്ടകള്‍ അനില്‍കുമാർ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് സംരക്ഷിച്ചത്. മുപ്പതോളം മുട്ടകളാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്.
നിരുപദ്രവകാരിയും വിഷമില്ലാത്തവയുമാണെങ്കിലും നീർക്കോലികള്‍ ഇപ്പോള്‍ അപൂർവമായിക്കൊണ്ടിരിക്കുകയാണെന്നാണ് അനില്‍കുമാർ പ്രതികരിക്കുന്നത്.
നീർക്കോലി കുഞ്ഞുങ്ങളെ വൈകാതെ തന്നെ ഇവയുടെ ആവാസ വ്യവസ്ഥയില്‍ വിട്ടയയ്ക്കുമെന്നും അനില്‍കുമാർ വിശദമാക്കുന്നത്.
ജലാശയങ്ങളുടെ സമീപത്തുള്ള പൊത്തുകളിലാണ് സാധാരണയായി നീർക്കോലികള്‍ മുട്ടയിടാറ്. 50 മുതല്‍ 75 വരെ മുട്ടകള്‍ ഇവ ഒരു തവണ ഇടാറുണ്ട്.
മുട്ട വിരിയുവാൻ 2 മാസക്കാലം എടുക്കുന്നതായാണ് വനം വകുപ്പ് വിശദമാക്കുന്നത്. സാധാരണ ഗതിയില്‍ മഴക്കാലമാകുമ്പോഴേയ്ക്കും വിരിയത്തക്ക വിധത്തിലാണ് ഇവ മുട്ടയിടാറ്.