തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് സമാപനം. ഇന്ന് നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമ്മപനമാകും.
എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ വേനൽ അവധി ആരംഭിക്കുകയാണ്. രാവിലെ 11.15ന് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങും. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്.
ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി. പ്ലസ് ടു അവസാന പരീക്ഷ ഉച്ചയ്ക്ക് നടക്കും. പരീക്ഷകളുടെ അവസാന ദിനമായ നാളെ സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
പരീക്ഷ തീരുന്ന ദിവസം അല്ലെങ്കിൽ മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു പോകുന്നതിന് രക്ഷകർത്താക്കളുടെ സഹകരണം ഉറപ്പുവരുത്തേണ്ടതാണ്.വാർഷിക പരീക്ഷകൾ തീരുന്ന ദിവസം സ്കൂളുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനിടെ പലപ്പോഴും അക്രമ സംഭവങ്ങൾ ഉണ്ടാകുന്നത് പതിവായ സാഹചര്യത്തിലാണ് നിർദേശം.
കുട്ടികൾ അപകടകരമായ രീതിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചാൽ പോലീസിന്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ല.
അതേസമയം പ്ലസ് ടു പൊതുപരീക്ഷകളും നാളെ സമാപിക്കും. പ്ലസ് ടു ഇമ്പ്രൂവ്മെന്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക.
ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും സമാപിക്കും.