തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്. മീറ്റര്‍ ഇടാതെ ഓടിയാൽ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും.
സ്റ്റിക്കര്‍ പതിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കള്‍ മന്ത്രിയെ അറിയിച്ചു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ സ്റ്റിക്കർ നിർബന്ധമാക്കാനായിരുന്നു വാഹന വകുപ്പിന്‍റെ തീരുമാനം. എന്നാൽ, ചര്‍ച്ചയിൽ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓട്ടോ തൊഴിലാളികൾ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതലാണ് ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര' എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കി തുടങ്ങിയത്. എന്നാൽ, ഭൂരിപക്ഷ ഓട്ടോകളും സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നില്ല.
മീറ്റർ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നുമാണ് ഓട്ടോ തൊഴിലാളി യൂണിയന്‍റെ നിലപാട്.
ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള വ്യാപക പരാതികൾ മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഗതാഗത വകുപ്പ് സ്റ്റിക്കര്‍ പതിക്കാനുള്ള തീരുമാനമെടുത്തത്.
മീറ്റര്‍ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തുന്നതെങ്കിൽ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന 'മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.