വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്ത് പേർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കഴിഞ്ഞ രണ്ട് മാസം ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രദേശവാസികളും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെയുള്ളവർക്കാണ് അണുബാധ സ്ഥിരീകരിച്ചതെന്നും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു.
എയ്ഡ്സ് ബാധിക്കാൻ സാധ്യതയുള്ളവർക്കിടയില്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ജനുവരിയില്‍ ഒരു പഠനം നടത്തിയിരുന്നു.
ലൈംഗിക തൊഴിലാളികള്‍, ലഹരി ഉപയോഗിക്കുന്നവർ എന്നിവർക്കിടയിലായിരുന്നു പ്രധാനമായും സർവേ നടത്തിയത്. ഈ സർവേയില്‍ വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു.
പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെട്ട വലിയ ലഹരി സംഘത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തിയത്. സംഘത്തിലെ എല്ലാവരേയും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് വിധേയരാക്കി.
ഈ പരിശോധനയിലാണ് ഒമ്പതു പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത്. ഇവർ ലഹരിക്കായി ഒരേ സൂചികള്‍ പങ്കിട്ടതായും വിതരണക്കാർ സൂചികള്‍ വീണ്ടും വീണ്ടും ഉപയോഗിച്ചതായും കണ്ടെത്തിയെന്നും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു.
കുത്തി വെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേർക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുന്നുണ്ട്. ഈ വർഷം മലപ്പുറം ജില്ലയില്‍ മാത്രം 10 പേർക്ക് രോഗം കണ്ടെത്തിയതായി നോഡല്‍ ഓഫീസർ ഡോ. സി. ഷുബിൻ പറഞ്ഞു.
വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ.വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതിനായി വ്യാപകമായ പരിശോധന ആവശ്യമാണെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
കേരളത്തില്‍ 2021-ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്‌ഐവി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വർഷം ശരാശരി 1200 പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോള്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സു വരെയുള്ളവർക്കായിരുന്നു രോഗബാധ കൂടുതല്‍.