കണ്ണൂർ: കോർപറേറ്റ് കമ്പനികളുടെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി അനന്തു കൃഷ്ണനെതിരെ (26) കണ്ണൂർ ജില്ലയിലും പൊലീസ് അന്വേഷണം ഊർജിതമാക്കി.
സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ വാഹന തട്ടിപ്പ് നടത്തിയെന്ന് അനന്തു കൃഷ്ണനെതിരെ കണ്ണൂരിലെ വളപട്ടണം പോലീസ് സ്റ്റേഷനില്‍ 88 പരാതികള്‍ ലഭിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയില്‍ മാത്രം ഇയാള്‍ നടത്തിയത് ഒമ്പത് കോടി രൂപയുടെ തട്ടിപ്പെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ അനന്തു കൃഷ്ണനെതിരെ വ്യാപക പരാതി ലഭിച്ചിട്ടുണ്ടെന്നും നടന്നത് സോഷ്യല്‍ മീഡിയയിലൂടെയുള്ള സംസ്ഥാന വ്യാപക തട്ടിപ്പാണെന്നും പൊലീസ് അറിയിച്ചു.
പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. വിവിധ കമ്പനികളുടെ സിഎസ്‌ആർ ഫണ്ട് വഴി സ്കൂട്ടറുകള്‍ ലഭിക്കുമെന്ന് ഇരകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നത് ഇങ്ങനെ: 'അനന്തു കൃഷ്ണൻ വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
ഇതില്‍ കണ്ണൂരില്‍ നിന്നും പണം നഷ്ടപ്പെട്ടത് മയ്യില്‍, കൊളച്ചേരി, നാറാത്ത്, വളപട്ടണം മേഖലയിലെ സ്ത്രീകള്‍ക്കാണ്. 60,000 രൂപ വീതമാണ് ഇയാള്‍ സ്കൂട്ടറിനായി സ്ത്രീകളില്‍ നിന്നും വാങ്ങിയെടുത്തത്. നിർധനരും അന്നന്ന് ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകളുമാണ് ഇയാളുടെ തട്ടിപ്പ് കുരുക്കില്‍ കുടുങ്ങിയത്.
വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്ര സർക്കാർ സഹായമായും വലിയ കമ്ബനികളുടേതടക്കം സിഎസ്‌ആർ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
ടൂവീലറിന് പുറമേ, തയ്യല്‍ മെഷീൻ, ലാപ്ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചു പറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.
പണം നല്‍കി 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു'.