കണ്ണൂർ: പ്രത്യേക മൊബൈല്‍ ആപ്പിലൂടെ മാരക മയക്കുമരുന്നായ എം.ഡി എം എ വില്‍പന നടത്താനെത്തിയ തലശേരി സ്വദേശിയായ യുവാവിനെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയില്‍ നിന്നും ഡാൻസെഫും എടക്കാട് പൊലിസും ചേർന്ന് പിടി കൂടി. തലശ്ശേരി കായത്ത് റോഡിലെ റിയാസ് അമ്പാലിയാണ് (45) പിടിയിലായത്.
ബുധനാഴ്ച്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം ഇയാളുടെ കൈവശം നിന്നും 0.82 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് ഏരിയയില്‍ നിർത്തിയിട്ട കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വന്നതായിരുന്നു എം.ഡി.എം.എ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ള പ്രതി പ്രത്യേക മൊബൈല്‍ ആപ്ളിക്കേഷൻ നിർമ്മിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.
റിയാസിൻ്റെ ലൊക്കേഷൻ മയക്കുമരുന്ന് ആവശ്യമുള്ളവർക്കും സ്ഥിരം കസ്റ്റമർമാർക്കും മനസിലാവുന്ന രീതിയില്‍ സെറ്റ് ചെയ്തു വെച്ചായിരുന്നു ആപ്പിൻ്റെ പ്രവർത്തനം. പ്രതി പ്രത്യേക ലൊക്കേഷനിലെത്തുമ്പോൾ പാസ് വേർഡ് ഉപയോഗിച്ചു മയക്കുമരുന്ന് ആവശ്യമുള്ളവർക്ക് ആപ്പില്‍ ലോഗ് ചെയ്തു ലൊക്കെഷൻ മനസിലാക്കുകയും അവിടെയെത്തി മയക്കുമരുന്ന് കൈപ്പറ്റുകയുമാണ് ചെയ്തിരുന്നത്.
ഇതു മനസിലാക്കി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള സൈബർ വിങ് ആപ്പിൻ്റെ പാസ് വേർഡ് ചോർത്തി പ്രതിയെ ട്രാപ്പ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ പ്രതി ആപ്പ് ഓണാക്കി. ഇതു മനസിലാക്കി സൈബർ പൊലിസ് ആപ്പില്‍ കയറി ലൊക്കേഷൻ മനസിലാക്കി എടക്കാട് പൊലിസിനെയും ഡാൻസെഫിനെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് എടക്കാട് സി.ഐ എം.വി ബിജു എസ്.ഐ എൻ ദിജേഷ് കണ്ണൂർ ഡാൻനെഫ് ടീം, ജെ.എസ്.ഐ സുജിത്ത് കുറുവ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി റിയാസ് അമ്പാലിയെ കൈയ്യോടെ പിടി കൂടുകയായിരുന്നു.