തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നതായി വിദ്യാർഥിയുടെ പരാതി. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയത്.
സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ ഏഴുപേർക്കെതിരെയാണ് പരാതി.
ആന്റി റാഗിങ്ങ് കമ്മിറ്റി സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്.
ആന്റി റാഗിങ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പൊലീസിന് കൈമാറി. കഴിഞ്ഞ 11-ാം തീയതി സീനിയർ ജൂനിയർ വിദ്യാർഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു.
ബിൻസ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.
അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയർ വിദ്യാർഥികള്‍ ബിൻസിനെ പിടിച്ചു കൊണ്ടു യൂണിറ്റ് റൂമില്‍ കൊണ്ടു പോയി സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. ഷർട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിർത്തി മുതുകിലും ചെകിടത്തും അടിച്ചു.
തറയില്‍ വീണ ബിൻസിനെ വീണ്ടും മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിൻസ് പറയുന്നു. പിന്നാലെയാണ് ബിൻസ് കഴക്കൂട്ടം പോലീസിലും പ്രിൻസിപ്പലിനും പരാതി നല്‍കിയത്.
സീനിയർ വിദ്യാർഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവണ്‍, സല്‍മാൻ തുടങ്ങി ഏഴ് പേരാണ് റാഗിങ് നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിൻസിപ്പല്‍ കഴക്കൂട്ടം പോലീസിന് റിപ്പോർട്ട് നല്‍കി.
പ്രിൻസിപ്പലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഏഴോളം പേരാണ് ആരോപണ വിധേയര്‍.