മലയാറ്റൂർ: അതിരപ്പിള്ളിയില്‍ പരാക്രമം തുടർന്ന് മസ്തകത്തിന് പരിക്കേറ്റ കാട്ടാന. ശിരസ്സില്‍ മണ്ണുവാരിയെറിഞ്ഞ് അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി ആന നിലയുറപ്പിച്ചിരിക്കുകയാണ്.
മുറിവില്‍ നിന്ന് ചലം ഒലിക്കുന്നത് നേരത്തെ ദൗത്യ സംഘം കണ്ടെത്തിയിരുന്നു. മസ്തകത്തിലെ ഈ മുറിവുണങ്ങാത്തതിൻ്റെ അസ്വസ്ഥതയാണ് ആന കാണിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ വനം വകുപ്പ് നിരീക്ഷണത്തിലാണ് ആന.
കഴിഞ്ഞ മാസമാണ് അതിരപ്പിള്ളിയില്‍ വെച്ച് മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ചികിത്സ പൂർത്തിയാക്കി കാട്ടിലേക്ക് അയച്ചത്.
മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയതായി വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം അറിയിച്ചിരുന്നു.
മൂന്ന് മയക്കുവെടി വെച്ച ശേഷമാണ് ആന അന്ന് നിയന്ത്രണത്തിലായത്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നായിരുന്നു അന്ന് കണ്ടെത്തിയത്.
മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ വനത്തിനുള്ളിലായിരുന്നു ആനയെ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തില്‍ പരിക്കേറ്റതാകാം എന്നായിരുന്നു നിഗമനം.
മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചിരുന്നത്.
ചികിത്സയ്ക്ക് ശേഷം വിട്ടയച്ച ആന പിന്നീട് അതിരപ്പിള്ളി ഭാഗത്ത് വെള്ളം കുടിക്കാനായി എത്തിയിരുന്നു. ആന ആരോഗ്യവാനായിരിക്കുന്നവെന്നാണ് അന്ന് വനം വകുപ്പ് അറിയിച്ചിരുന്നത്.