മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തില്‍ യാത്രക്കാരിയോട് വിമാനതാവള കമ്പനി ജീവനക്കാർ അപമാനകരമായി പെരുമാറിയെന്ന് പരാതി.
ഫെബ്രുവരി നാലിന് കണ്ണൂരില്‍ നിന്ന് റാസല്‍ ഖൈമയിലേക്ക് പോയ യാത്രക്കാരിയാണ് പരാതിയുമായി എത്തിയത്.
ബാഗേജിന്റെ കൂടെയുള്ള ലാപ്‌ടോപ്പ് കൊണ്ടു പോകാൻ അനുവദിച്ചില്ലെന്നും അധിക ഡ്യൂട്ടി ചുമത്തിയെന്നുമാണ് പരാതി.
ഇതിന്റെ പേരില്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒടുവില്‍ 10,400 രൂപ ഡ്യൂട്ടി അടച്ചാണ് ലാപ്‌ടോപ്പ് കൊണ്ടു പോകാനായത്. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റിക്കും എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റിനും പരാതി നല്‍കിയതായും ഇവർ അറിയിച്ചു.
എന്നാല്‍, ഇത് സംബന്ധിച്ച ഡി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബോധ്യമായതായി വിമാനത്താവള അധികൃതർ അറിയിച്ചു. അഞ്ച് ബാഗേജുകളുമായാണ് യാത്രക്കാരി എത്തിയത്.
എയർലൈൻ പോളിസി പ്രകാരം അധിക ലഗേജിന് കൂടുതല്‍ തുക നല്‍കേണ്ടതുണ്ട്. ലഗേജ് മറ്റ് യാത്രക്കാരുമായി കൈമാറുന്നത് അനുവദനീയമല്ല. എയർലൈൻ അധികൃതരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. സംഭവത്തില്‍ വിമാന കമ്പനി പ്രത്യേക അന്വേഷണം നടത്തുന്നുണ്ടെന്നും കിയാല്‍ അധികൃതർ അറിയിച്ചു.