കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വൻ എംഡിഎംഎ വേട്ട. 254 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി ഷഫീഖിനെ ഡാൻസാഫും നടക്കാവും പൊലീസും ചേർന്ന് പിടികൂടി.
ഈ വർഷം മാത്രം 600 ഗ്രാം എംഡിഎംഎയാണ് കോഴിക്കോട് നഗരത്തില്‍ പിടിച്ചെടുത്തത്.
രാവിലെ ഏഴുമണി കഴിഞ്ഞ സമയത്ത് ബെംഗളൂരുവില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സില്‍ നിന്ന് പുതിയ സ്റ്റാൻഡ് പരിസരത്താണ് മുഹമ്മദ് ഷഫീഖ് ഇറങ്ങിയത്.
കയ്യില്‍ ബാഗുമായി എത്തിയ ഷഫീഖിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനെ തുടർന്നാണ് പ്രദേശത്തുണ്ടായിരുന്ന ഡാൻസാഫ് സംഘം തടഞ്ഞ് പരിശോധിച്ചത്. തുടർന്ന് ബാഗിനുള്ളില്‍ 254 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ബെംഗലൂരുവില്‍ ടാക്സി ഡ്രൈവറാണ് ഷഫീഖ്. എംഡിഎംഎ ക്യാരിയറായി കോഴിക്കോടേക്ക് എത്തിയതാണ്. സമാന രീതിയില്‍ ബെംഗളൂരുവില്‍ പണിയെടുക്കുന്ന പലരും നാട്ടില്‍ വരുമ്പോൾ എംഡിഎംഎ കടത്താറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ കുന്നമംഗലത്ത് ലോഡ്ജില്‍ വച്ച് 28 ഗ്രാം എംഡിഎംയുമായി രണ്ടു .പേർ പിടിയിലായിരുന്നു.
കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു മയക്കു മരുന്ന്. ജനുവരി 22നും കാൽ കിലോയോളം എംഡിഎംയുമായി രണ്ടു പേരെ ഡാൻസാഫും കുന്ദമംഗലം പൊലീസും പിടിച്ചിരുന്നു. മാളുകള്‍, ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷൻ തുടങ്ങി, മയക്കു മരുന്ന് കടത്തു സംഘങ്ങളെത്തുന്ന ഇടങ്ങളിലെല്ലാം വ്യാപക പരിശോധനയാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്.
സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ പ്രവർത്തിച്ചു വരുന്ന ആൻറി നാർക്കോട്ടിക് ടീമാണ് ഡാന്‍സാഫ്. രാപ്പകല്‍ ഇല്ലാതെ നഗരത്തിന്റെ മുക്കിലും മൂലയിലും മയക്കു മരുന്ന് മാഫിയകള്‍ തമ്പടിക്കുന്ന പ്രദേശങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍, വാടക വീടുകള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍, മാളുകള്‍, ഫുട്ബോള്‍ ടർഫുകള്‍ ബീച്ചുകള്‍ കേന്ദ്രീകരിച്ച് ഡിസിപിയുടെയും നാർക്കോട്ടിക് എസിയുടെ നിർദ്ദേശാനുസരണം പരിശോധന നടത്തുന്നതാണ് ഇവരുടെ രീതി.
പൊതു ജനങ്ങള്‍ക്ക് ലഹരി ഉപയോഗവും വില്‍പ്പനയും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡാൻസാഫ് ടീമിനെ വിവരമറിയിക്കാവുന്നതാണ്.
വിവരം അറിയിക്കാം: +91 98472 01116