തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ പെട്ട പ്രതിയില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം വാങ്ങിയ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടിയെടുക്കാതെ ജയില്‍ വകുപ്പ്.
കണ്ണൂർ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് ജയില്‍ വകുപ്പ് നടപടിയെടുക്കാതെ കണ്ണടച്ചിരിക്കുന്നത്. മലമ്പുഴ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2022-ലാണ് സ്വർണക്കടത്ത് പ്രതിയില്‍ നിന്ന് ദിനേശ് ബാബു 25,000 രൂപ വാങ്ങിയത്.
2023-ലാണ് പണം വാങ്ങിയെന്ന് കണ്ടെത്തിയത്. പൊലീസും ജയില്‍ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോർട്ട് നല്‍കിയിരുന്നു.
ഗുരുതര വീഴ്ചയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. എന്നാല്‍, റിപ്പോർട്ട് നല്‍കി വർഷങ്ങള്‍ കഴിഞ്ഞിട്ടും ദിനേശ് ബാബുവിനെതിരെ നടപടിയെടുത്തിട്ടില്ല.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. മറ്റൊരു പ്രതിയുടെ ഫോണിലും ദിനേശ് ബാബുവിന്റെ ചാറ്റ് കണ്ടെത്തിയിരുന്നു. ഇയാള്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ട ആളാണ്.
