Zygo-Ad

കൊല്ലപ്പെട്ട രാധയുടെ തലമുടിയും കമ്മലുകളും വയറ്റിനുള്ളില്‍; ചത്തത് നരഭോജി കടുവ തന്നെ; മരണകാരണം കഴുത്തിലെ പരിക്കുകള്‍


വയനാട് : മാനന്തവാടിയിലെ പ‍ഞ്ചാരക്കൊല്ലിയില്‍ ചത്തത് നരഭോജി കടുവതന്നെ. കടുവ ചത്തതിന് കാരണമായത് കഴുത്തിലെ പരിക്കുകളാണെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.

കടുവയുടെ വയറ്റില്‍ നിന്നും മരിച്ച സ്ത്രീയുടെ തലമുടിയും വസ്ത്രത്തിന്റെ ഭാഗങ്ങളും കമ്മലുകളും കണ്ടെത്തി. പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. 

വനത്തിനുള്ളില്‍ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് കടുവക്ക് പരിക്കേറ്റതെന്നും കഴുത്തില്‍ നാലു മുറിവുകളാണുണ്ടായിരുന്നതെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.

വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് ഇന്ന് പിലാക്കാവില്‍  2.30 തോടെ അവശ നിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 

കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്തായിരുന്നു കടുവയെ ആദ്യം അവശ നിലയില്‍ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

38 ക്യാമറകളിലും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശ നിലയില്‍ ആയ കടുവയെ കാല്‍പ്പാടുകള്‍ കണ്ടാണ് പിന്തുടർന്നത്.

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനം വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. 

സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശ വാസികളുടെ പ്രതിഷേധം രൂക്ഷമായതോടെ നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവിട്ടിരുന്നു.

കഴുത്തിലെ നാല് വലിയ മുറിവുകളാണ് മരണ കാരണം. ചത്തത് നാലു വയസിനും ഏഴു വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍ കടുവയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. നാല് വെറ്റിനറി ഡോക്ടേഴ്സിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം. പുലർച്ചെ നാല് മണിക്ക് ശേഷമാണ് കടുവ ചത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വളരെ പുതിയ വളരെ പഴയ