തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസിൽ എന്നിവരാണ് എറണാകുളം സൈബർ പോലീസിന്റെ പിടിയിലായത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
ഒക്ടോബറിലാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പരാതിക്കാരിയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വഴി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് പറഞ്ഞ് പരാതിക്കാരിയെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഇടപാടുകൾ നിയമവിരുദ്ധമാണെന്ന്
തെളിയിക്കാൻ മറ്റ് അക്കൗണ്ടുകളിലെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറാൻ നിർദേശിച്ചു. രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ കുടുംബം സൈബർ പോലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ മുഖ്യകണ്ണികളായ മലയാളികൾ കുടുങ്ങിയത്.
പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് സൂചന നൽകി.
പോലീസ് എന്ന വ്യാജേനയുളള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് അറസ്റ്റ് നടക്കുന്നത്. ഇരകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രതികൾ പറയുക. ഉത്തരേന്ത്യൻ കേന്ദ്രീകരിച്ചും ഇത്തരത്തിലുളള സംഘങ്ങൾ പ്രവർത്തിക്കുന്നെണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു.
