കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷയുടെ ഹർജിയില്‍ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി.
കേസ് ഡയറി ഹാജരാക്കാനും അന്വേഷണ സംഘത്തിന് നിർദേശം നല്‍കി. കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.
നവീൻബാബുവിനെ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും ഒക്ടോബർ 14ന് യാത്രയയപ്പു യോഗത്തിനു ശേഷം ആരെല്ലാം സന്ദർശിച്ചിരുന്നുവെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ഹർജി നല്‍കിയത്. നവീൻബാബു കോഴ വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്.
കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്നതായി സംശയമുണ്ട്. വീട്ടുകാർ എത്തുംമുമ്പ് പൊലീസ് തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് തയ്യാറാക്കി. തെളിവുകള്‍ മറച്ചു വയ്ക്കാൻ ശ്രമം നടക്കുന്നതായും ഹർജിയില്‍ ആരോപിക്കുന്നു.
