കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ മന്നയില്‍ അരി വ്യാപാരിയുടെ വീട് കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതികള്‍ മംഗ്ളൂറു ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ഒരുകോടി രൂപയും 300 പവനുമായി പ്രതികള്‍ ട്രെയിനില്‍ വളപട്ടണം റെയില്‍വെസ്റ്റേഷനില്‍ നിന്നും കയറി പോയതായാണ് സംശയിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ പ്രാദേശികമായുള്ള മോഷ്ടാക്കള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി വീട്ടുടമ, അഷ്റഫ് ട്രേഡേഴ്സ് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനായ അഷ്റഫിൻ്റെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. അഷ്റഫിൻ്റെ ഭാര്യാ സഹോദരൻ ജാബിറാണ് കണ്ണൂർ എ.സി.പി ടി കെ രത്നകുമാർ മുഖേനെ ഈ കാര്യത്തില്‍ മൊഴി നല്‍കിയത്.
സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിൻ്റെ താക്കോല്‍ വേറെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അതും കൃത്യമായി പൂട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഷണത്തിന് പിന്നില്‍ പ്രാദേശികമായി വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും അറിയാവുന്ന ആളുകളാണോയെന്ന സംശയമുണ്ട്. മൂന്ന് കിടപ്പുമുറികളിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്.
സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര പുട്ടി അതിൻ്റെ താക്കോല്‍ മറ്റൊരു മുറിയിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ അലമാരയുടെ താക്കോല്‍ വേറൊരു മുറിയിലെ അലമാരയിലുമായിരുന്നു. മറ്റു മുറികളില്‍ നിന്ന് വേറെയൊന്നും നഷ്ടപ്പെട്ടിട്ടില്ല. ലോക്കർ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ വന്നതെന്നാണ് കരുതുന്നത്.

