Zygo-Ad

ശബരിമലയിൽ ഭക്തജന പ്രവാഹം ; ഇന്നലെ ദര്‍ശനം നടത്തിയത് 87,000ലധികം പേര്‍, ബുക്കിങ് പരിധി ഉയര്‍ത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം കാത്ത് ദേവസ്വം ബോര്‍ഡ്

 


ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേരാണ്. വിര്‍ച്വല്‍ ക്യൂ പരിധി എഴുപതിനായിരവും സ്‌പോട് ബുക്കിങ് പരിധി പതിനായിരവും ആയിരിക്കെ ഇന്നലെ ദര്‍ശനം നടത്തിയത് 87,216 പേരാണ്

സ്‌പോട് ബുക്കിങ്ങിലൂടെ 11834 പേരാണ് ദര്‍ശനം നടത്തിയത്. 603 ഭക്തര്‍ പുല്ലുമേട് വഴിയും ദര്‍ശനത്തിനെത്തി. മണ്ഡല മഹോത്സവത്തിനായി നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ദര്‍ശനം നടത്തിയത് 5,38,313 പേരാണ്. കഴിഞ്ഞയാഴ്ചയില്‍ ഏറ്റവും അധികം പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയാണ്

അതേസമയം, ശബരിമല വെര്‍ച്വല്‍ ക്യൂവില്‍ ഒരുദിവസം ബുക്ക് ചെയ്യാവുന്നവരുടെ പരിധി 70,000 തന്നെയാണ്. ബുക്കിങ് പരിധി 80,000 ആക്കി ഉയര്‍ത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്

ഇപ്പോള്‍ ഓരോദിവസവും ബുക്ക് ചെയ്തശേഷം പതിനായിരത്തിലേറെപ്പേരാണ് വരാതിരിക്കുന്നത്. 70,000-ല്‍ ബുക്കിങ് നിജപ്പെടുത്തുന്നതിനാല്‍ വരാതിരിക്കുന്നവരുടെ അവസരം മറ്റാര്‍ക്കും കിട്ടുകയുമില്ല. പമ്പയിലേക്ക് വന്നാല്‍ സ്‌പോട്ട് ബുക്കിങ് കിട്ടുമോയെന്ന ആശങ്ക തീര്‍ഥാടകര്‍ക്കുണ്ട്. ഇതുമൂലം സ്‌പോട്ട് ബുക്കിങ് തീരെ കുറവാണ്. ദേവസ്വം ഓഫീസിലേക്ക് ദര്‍ശനസൗകര്യം ചോദിച്ച്‌ ഒട്ടേറെ വിളികള്‍വരുന്നുണ്ട്.

ഒരു ദിവസം 80,000 പേര്‍ക്ക് സുഗമമായി ദര്‍ശനം നടത്താമെന്നാണ് പോലീസിന്റെ കണക്ക്. ഈ തീര്‍ഥാടനകാലത്ത് ഒരുദിവസംപോലും 80,000 പേര്‍ എത്തിയിട്ടില്ല. പരമാവധിപ്പേര്‍ വന്നത് 18-നാണ്. 75,959 പേര്‍. വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി ഉയര്‍ത്തിയാല്‍ ബുക്ക് ചെയ്തവരില്‍ 10,000 പേര്‍ വന്നില്ലെങ്കിലും സ്‌പോട്ട് ബുക്കിങ് കൂടിയാകുമ്പോള്‍ പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനം കിട്ടും.

വളരെ പുതിയ വളരെ പഴയ