ന്യൂഡൽഹി:കെ റെയില്‍ പദ്ധതിയുമായി കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് കെ റെയില്‍ വിഷയം വീണ്ടും അവതരിപ്പിച്ചത്. കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി.
അങ്കമാലി-എരുമേലി-ശബരി റെയിൽ പാത പദ്ധതി, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം 3 , 4 വരിയാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയതായി മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റിൽ നടത്തിയ ചർച്ചയുടെ തുടർച്ചയാണ് പുതിയ കൂടിക്കാഴ്ച. സംസ്ഥാന റെയിൽവേ മന്ത്രി വി. അബ്ദുറഹ്മാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയിൽ പാത വികസനവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
