വയനാട് : വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അവർ പ്രതികരിച്ചു. എന്നാൽ, ഈ സന്തോഷകരമായ വാർത്ത കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദനയും അവർ പങ്കുവച്ചു. വാർത്തകളിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് പറഞ്ഞിരുന്നു. വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് ഓരോരുത്തർക്കും 10 ലക്ഷം രൂപ വീതം നൽകുമെന്നും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് ഓരോരുത്തർക്കും 5 ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പുനരധിവാസത്തിനായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് അവ. ഈ രണ്ട് സ്ഥലങ്ങളിലും മോഡൽ ടൗൺഷിപ്പ് നിർമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.