കേരളം : നീറ്റ് സമ്പൂർണ്ണ ഫലപ്രഖ്യാപനം ഓൺലൈനിൽ നടത്താൻ സുപ്രിംകോടതി നിർദേശിച്ച സമയപരിധി ഇന്ന് അവസാനിക്കും. തടഞ്ഞുവെച്ച വിദ്യാർത്ഥികളുടെ ഉൾപ്പെടെയുള്ള ഫലം ശനിയാഴ്ച വൈകുന്നേരത്തിനു മുൻപ് ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഫലം തടഞ്ഞുവെച്ച വിദ്യാർഥികളുടെ റോൾ നമ്പർ വ്യക്തമാക്കാതെ ഫലം പ്രസിദ്ധീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. നീറ്റ് കേസുകൾ ഇനി തിങ്കളാഴ്ചയാണ് സുപ്രിംകോടതി പരിഗണിക്കുക.
ഓരോ നഗരത്തിന്റെയും കേന്ദ്രത്തിന്റെയും വേർതിരിച്ചുള്ള മാർക്ക് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനകം പ്രസിദ്ധീകരിക്കാനാണ് പരീക്ഷാനടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നത്. മേയ് അഞ്ചിനാണ് 571 നഗരങ്ങളിലെ 4750 കേന്ദ്രങ്ങളിലായി പരീക്ഷനടന്നത്. ഇവയിൽ ഓരോന്നിലും പരീക്ഷയെഴുതിയവർക്ക് എത്ര മാർക്കുവീതം ലഭിച്ചെന്ന് അറിയിക്കണം.
വിദ്യാർഥികളുടെ പേരും റോൾനമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടുവേണം ഇതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു. നീറ്റ് കേസുകൾ ഇനി തിങ്കളാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുക. പുനപരീക്ഷ സംബന്ധിച്ച് വിഷയത്തിൽ അന്ന് ഉച്ചയ്ക്ക് മുമ്പ് വാദം പൂർത്തിയാക്കി തീരുമാനം കൈക്കൊള്ളാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
