തൊടുപുഴ: ലഹരി ഉപയോഗിച്ച വിവരം അധ്യാപകരെ അറിയിച്ചതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം തകർത്ത് സഹപാഠികളുടെ ക്രൂരമർദ്ദനം. മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കുന്ന അണക്കര സ്വദേശിയായ 19-കാരനാണ് മർദ്ദനമേറ്റത്.
ഹോസ്റ്റലിൽ സഹപാഠികൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് കണ്ട വിദ്യാർത്ഥി, അധ്യാപകരുടെ നിർദ്ദേശപ്രകാരം ഇതിന്റെ ദൃശ്യങ്ങൾ പകർത്തി നൽകുകയായിരുന്നു. എന്നാൽ അധ്യാപകർ നടപടിയെടുക്കാതെ ഇവരെ ചോദ്യം ചെയ്തു വിട്ടയച്ചു. ദൃശ്യങ്ങൾ പകർത്തി നൽകിയത് 19-കാരനാണെന്ന് മനസ്സിലാക്കിയാണ് മൂന്നംഗ സംഘം അതിക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
