Zygo-Ad

അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍


തിരുവനന്തപുരം:പാലക്കാട് മണ്ണാര്‍ക്കാട് അനുമോദ ചടങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ സ്വമേധയാ കേസെടുത്തു.

സംഭവത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറാണ് നടപടി സ്വീകരിച്ചത്. അതേ സമയം കെ ടി ജലീല്‍ തങ്ങളെ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

വിദ്യാര്‍ത്ഥികളെ അപമാനിച്ച കെ ടി ജലീല്‍ മാപ്പു പറയണമെന്നും ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും എംഎസ്‌എഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അനുമോദന ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് ജലീല്‍ അക്ഷരമറിയില്ലേ എന്ന് ചോദിക്കുന്നതും മേല്‍വിലാസം തെറ്റിച്ച്‌ എഴുതി എന്നപേരില്‍ സ്റ്റേജില്‍ വിളിച്ച്‌ വരുത്തിയ കുട്ടിയുടെ ചെവിയില്‍ നുള്ളുന്നതുമായ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

ഹിന്ദിയില്‍ മേല്‍വിലാസവും രക്ഷിതാക്കളുടെ പേരും എഴുതിയപ്പോള്‍ പിഴവ് സംഭവിച്ചെന്നും അധ്യാപകനെ പോലെ കെ ടി ജലീല്‍ അത് തിരുത്തി നല്‍കുകയാണെ് ചെയ്തതെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം.

അതേസമയം തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകള്‍ക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച്‌ കൊടുക്കാനാണ് ശ്രമിച്ചതെന്നാണ് ജലീലിന്റെ വിശദീകരണം.

ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓര്‍ക്കുന്നില്ല.

എന്തെങ്കിലും തെറ്റു പറഞ്ഞാല്‍ തമാശക്ക് ചിരിച്ച്‌ ചെവിയില്‍ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ലെന്നും കെ ടി ജലീല്‍ പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

'ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ കമന്റായി ഈ പോസ്റ്റിന് ചുവട്ടില്‍ എഴുതാം'. പാലക്കാട് ജില്ലയില്‍ നടന്ന ഒരു കാര്യത്തില്‍ എംഎസ്‌എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭ 19, 20, 22 വാർഡുകളുടെ വിജയോത്സവം ജലീല്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

പിന്നാലെ വിലാസം തെറ്റിച്ച്‌ എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ഒരു കുട്ടിയുടെ ചെവിയില്‍ നുള്ളുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 ഇതോടെയാണ് സംഭവം വിവാദമായത്. ഉദ്ഘാടനത്തിന് ശേഷം കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. ഇത് കേട്ട് സദസിലും വേദിയിലും ഇരിക്കുന്നവർ ചിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെയാണ് എംഎസ്‌എഫ് പരാതിയുമായി രംഗത്തെത്തിയത്.

വളരെ പുതിയ വളരെ പഴയ