Zygo-Ad

ഇരട്ട ഗോളടിച്ച് കെറ്റെലെയര്‍; യുഎസ്എയെ വീഴ്ത്തി ബെല്‍ജിയം, ക്വാര്‍ട്ടറില്‍ സ്‌പെയിനെ നേരിടും

 


സിയാറ്റില്‍: വിവാദങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവില്‍ ഫൊളാരിന്‍ ബലോഗന്‍ കളത്തിലിറങ്ങിയിട്ടും യുഎസ്എയ്ക്ക് രക്ഷയായില്ല. ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകളോടെ തിളങ്ങിയ ചാര്‍ലസ് ഡി കെറ്റെലെയറാണ് ബെല്‍ജിയത്തിന്റെ വിജയശില്‍പി.

മത്സരത്തിന് തൊട്ടുമുമ്പ് വരെ അമേരിക്കന്‍ ക്യാമ്പില്‍ ഉയര്‍ന്നുകേട്ടത് ബലോഗന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്തകളായിരുന്നു. മുന്‍ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് ഫിഫ ഇളവ് നല്‍കിയതിനെതിരെ ബെല്‍ജിയം നല്‍കിയ അപ്പീല്‍ തള്ളിയതോടെ താരം ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചു. എന്നാല്‍ തിബോ കോര്‍ട്ടോ നയിച്ച ബെല്‍ജിയം പ്രതിരോധത്തെ ഭേദിക്കാന്‍ അമേരിക്കന്‍ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.

മത്സരം തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ അമേരിക്കന്‍ പ്രതിരോധത്തെ പിളര്‍ത്തി ചാര്‍ലസ് ഡി കെറ്റിലെയര്‍ ബെല്‍ജിയത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച അമേരിക്കന്‍ നിര 31-ാം മിനിറ്റില്‍ മാലിക് ടില്‍മാനിലൂടെ സമനില പിടിച്ചു. എന്നാല്‍ അമേരിക്കയുടെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല; രണ്ടു മിനിറ്റിനുള്ളില്‍ ചാര്‍ലസ് ഡി കെറ്റിലെയര്‍ തന്റെ രണ്ടാം ഗോളും നേടി ബെല്‍ജിയത്തെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിലും ആധിപത്യം ബെല്‍ജിയത്തിനായിരുന്നു. ബെഞ്ചില്‍ നിന്നിറങ്ങിയ സൂപ്പര്‍ താരങ്ങളായ കെവിന്‍ ഡി ബ്രൂയ്‌നെ, റൊമേലു ലുക്കാക്കു, ജെറമി ഡോക്കു എന്നിവര്‍ ബെല്‍ജിയത്തിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 57-ാം മിനിറ്റില്‍ ഹാന്‍സ് വനാകെന്‍ നേടിയ ഗോളിലൂടെ ബെല്‍ജിയം സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ അമേരിക്ക തിരിച്ചുവരവിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബെല്‍ജിയം ഡിഫന്‍സിനെയോ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയെയോ മറികടക്കാന്‍ ബലോഗനോ പുലിസിക്കിനോ സാധിച്ചില്ല. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം റൊമേലു ലുക്കാക്കു കൂടി ലക്ഷ്യം കണ്ടതോടെ അമേരിക്കയുടെ പതനം പൂര്‍ത്തിയായി.

കഴിഞ്ഞ മത്സരങ്ങളിലെ ആദ്യ ഇലവനില്‍ നിന്ന് കെവിന്‍ ഡിബ്രൂയ്ന്‍, റൊമേലു ലുക്കാക്കു എന്നിവരെയടക്കം ബെഞ്ചിലിരുത്തിയാണ് ബെല്‍ജിയം കളി തുടങ്ങിയതെങ്കിലും, അവരുടെ ആക്രമണ മൂര്‍ച്ചയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ജയത്തോടെ 2014 ലോകകപ്പ് പ്രീ-ക്വാര്‍ട്ടറിലെ ചരിത്രം ബെല്‍ജിയം വീണ്ടും ആവര്‍ത്തിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സ്‌പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

 

വളരെ പുതിയ വളരെ പഴയ