ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണ ചരിത്രത്തില്‍ പുതുചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന മുൻ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന്റെ റെക്കാഡാണ് നരേന്ദ്ര മോദി മറികടന്നത്.
ചരിത്രപരമായ നേട്ടത്തില്‍ മോദിയെ അഭിനന്ദിച്ച് ലോക നേതാക്കള്‍ രംഗത്തെത്തി. മോദിയുടെ ഭരണ പരിഷ്‌കാരങ്ങളെയും ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിച്ചതിനെയും ലോകനേതാക്കള്‍ പ്രകീർത്തിച്ചു.
2014 മെയില്‍ ആദ്യമായി അധികാരമേറ്റ നരേന്ദ്ര മോദി, 2024ല്‍ തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തിക്കൊണ്ടാണ് ഇന്ത്യയെ വൻ സാമ്പത്തിക-സാമൂഹിക മാറ്റങ്ങളിലേക്ക് നയിച്ചത്.
മോദിയുടെ ഭരണ കാലത്താണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയതും ആഗോള നയതന്ത്ര രംഗത്ത് 'ഗ്ലോബല്‍ സൗത്തിന്റെ' ശബ്ദമായി മാറിയതും.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കംല പ്രസാദ് എന്നിവരാണ് പ്രധാമന്ത്രിയെ അഭിനന്ദിച്ചത്.
മോദി അധികാരത്തില്‍ തുടർന്ന വർഷങ്ങളുടെ കണക്ക് മാത്രമല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങള്‍ക്ക് മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ജൂണ്‍ എട്ടിന് അയച്ച കത്തില്‍ ശ്രീലങ്കൻ പ്രസിഡന്റ് കുറിച്ചത്. നരേന്ദ്ര മോദിയുടെ വിദേശനയത്തില്‍ ശ്രീലങ്കയ്ക്ക് എപ്പോഴും പ്രത്യേക സ്ഥാനമുണ്ടായിരുന്നു.
2022ലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഇന്ത്യ നല്‍കിയ പിന്തുണ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിർണായക അദ്ധ്യായമാണ്.
20 കോടിയിലധികം ഇന്ത്യൻ ജനതയെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയ അദ്ദേഹത്തിന്റെ നേട്ടം സമാനതകളില്ലാത്തതാണെന്ന് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ പറഞ്ഞു.
2023 മേയില്‍ ഫിപിക് ഉച്ചകോടിക്കായി മോദി നടത്തിയ പാപുവ ന്യൂ ഗിനിയ സന്ദർശനം, പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രത്തിലെ ആദ്യ പാപുവ സന്ദർശനമായിരുന്നു അത്.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കംല പ്രസാദ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ആഗോള കാര്യങ്ങളില്‍ മുൻപന്തിയിലെത്തിയതായും ചൂണ്ടിക്കാട്ടി.
ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്നും വന്ന് 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ തുടർച്ചയായി മൂന്ന് തവണ നയിക്കുക വലിയൊരു നേട്ടമാണെന്ന് കംല പ്രസാദ് വ്യക്തമാക്കി.
26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോയില്‍ നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനത്തിന്റെ ഭാഗമായി 2025 ജൂലായില്‍ മോദി അവിടെ എത്തിയിരുന്നു.
കരീബിയൻ രാജ്യത്തേക്ക് ഇന്ത്യൻ തൊഴിലാളികള്‍ കുടിയേറിയതിന്റെ 180-ാംവാർഷിക വേളയിലായിരുന്നു മോദിയുടെ സന്ദർശനം.
