പാലക്കാട്: ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷയെഴുതാന്‍ സ്വന്തമായി ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതി മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി. വാഹനമോടിച്ച യുവതിക്കും വാഹനത്തിന്റെ ഉടമയായ ഭര്‍ത്താവിനും ആലത്തൂര്‍ സബ് ആര്‍ടിഒ ഓഫീസ് അയ്യായിരം രൂപ വീതം ആകെ പതിനായിരം രൂപ പിഴ ചുമത്തി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനാണ് യുവതിക്ക് പിഴയിട്ടത്. ലൈസന്‍സില്ലാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിനാണ് ഭര്‍ത്താവിനെതിരെ നടപടിയെടുത്തത്.
പരീക്ഷാകേന്ദ്രത്തിലേക്ക് ഇവര്‍ വാഹനം ഓടിച്ചുവരുന്നത് മോട്ടോര്‍ വാഹനവകുപ്പ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ പരീക്ഷയ്ക്ക് വന്നതാണെന്ന് അപ്പോൾ ഉദ്യോഗസ്ഥർക്ക് മനസ്സിലായിരുന്നില്ല. പിന്നീട് ഇവർ പരീക്ഷാഹാളിൽ എത്തിയപ്പോഴാണ് വാഹനമോടിച്ചുവന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയതും പിഴ ചുമത്തിയതും. 1988-ലെ മോട്ടോര്‍വാഹന നിയമത്തിലെ 180, 181 വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂര്‍ ജോയിന്റ് ആര്‍ടിഒ കെ ആര്‍ രാജു വ്യക്തമാക്കി.
