Zygo-Ad

പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ ഭരണം തിരിച്ചെത്താൻ ശുപാർശ; സർക്കിൾ സംവിധാനം വീണ്ടും നടപ്പാക്കാൻ നിർണായക നീക്കം

 


തിരുവനന്തപുരം: കേരള പൊലീസിൽ പഴയ സർക്കിൾ സംവിധാനം വീണ്ടും നടപ്പാക്കാൻ നിർണായക ശുപാർശ. നിലവിൽ ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്.എച്ച്.ഒ) പ്രവർത്തിക്കുന്ന രീതി മാറ്റി, 63 വലിയ പൊലീസ് സ്റ്റേഷനുകളിൽ മാത്രം ഈ സംവിധാനം നിലനിർത്തണമെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. ബാക്കിയുള്ള സ്റ്റേഷനുകളിൽ പഴയതുപോലെ സർക്കിൾ സംവിധാനം പുനഃസ്ഥാപിക്കാനാണ് നിർദേശം.

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് പുതിയതായി 210 പൊലീസ് സർക്കിളുകൾ രൂപീകരിക്കും. ഇതോടെ മൂന്ന് പൊലീസ് സ്റ്റേഷനുകൾക്ക് വീതം ഒരു സർക്കിൾ ഇൻസ്പെക്ടറുടെ (സി.ഐ) മേൽനോട്ടം ഉറപ്പാക്കാൻ സാധിക്കും.

ഈ പുതിയ ക്രമീകരണത്തിലൂടെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന 206 ഇൻസ്പെക്ടർമാരെ ഇൻവെസ്റ്റിഗേഷൻ ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കാനും ശുപാർശയുണ്ട്. സർക്കിൾ സംവിധാനം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം സ്റ്റേഷനുകളുടെയും ഭരണച്ചുമതല വീണ്ടും സബ് ഇൻസ്പെക്ടർമാരുടെ (എസ്.ഐ) കൈകളിലേക്ക് തിരികെയെത്തും.


വളരെ പുതിയ വളരെ പഴയ