കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും സ്വർണവും പണവും കവരുന്ന 'സ്വർണം പൊട്ടിക്കല്‍' സംഘത്തിലെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വ്യത്യസ്ത സംഘങ്ങളില്‍ പെട്ടവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും വാഹനങ്ങളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഇതിനിടെ, ഇന്നലെ രാത്രി വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബവും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ഇന്റർനാഷണല്‍ അറൈവല്‍ ഏരിയയിലുമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് സ്വർണവും പണവും കവരാൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പ്രതികളുടെ പക്കല്‍ നിന്നും രണ്ട് കാറുകള്‍, രണ്ട് സ്കൂട്ടറുകള്‍, 14 മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
കസ്റ്റഡിയിലെടുത്ത് ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് കവർച്ച കൃത്യമായി ആസൂത്രണം ചെയ്തതിന്റെ വാട്സ്‌ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികള്‍ കരിപ്പൂരില്‍ സ്വർണം പൊട്ടിക്കാനായി എത്തിയത്. പിടിയിലായവരില്‍ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്.
ഷാരോണ്‍, അക്ഷയ്, താജുദ്ദീൻ, സ്വരലാല്‍, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത്, തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.
ഇതിനിടെ, ഇവർ പിടിയിലായതറിഞ്ഞ് വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്നിരുന്ന മറ്റു രണ്ട് സംഘങ്ങള്‍ സമാനമായ രീതിയില്‍ കാറില്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
സ്വർണക്കവർച്ചാ സംഘങ്ങള്‍ പിടിയിലായതിന് പിന്നാലെയാണ് വിമാനത്താവളത്തിലെത്തിയ യുവാവിനെ കാണാനില്ലെന്ന പരാതിയും കരിപ്പൂർ പൊലീസിന് ലഭിക്കുന്നത്.
ഇന്നലെ രാത്രി 9:30ന് ജിദ്ദയില്‍ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സല്‍മാൻ സാലിയെയാണ് കാണാതായത്.
യുവാവിനെ ഇത്തരം സ്വർണക്കടത്ത് സംഘങ്ങള്‍ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം പൊലീസിനുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ യുവാവിനെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് സ്വർണം പൊട്ടിക്കല്‍ കേസുകള്‍ അന്വേഷിക്കുന്നത്. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. കാണാതായ മുഹമ്മദ് സല്‍മാൻ സാലിക്കായുള്ള തിരച്ചിലും ഇതിനൊപ്പം നടക്കുന്നുണ്ട്.
