കൊച്ചി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യം ഇന്ത്യൻ വിപണിയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനികൾ ഒരുങ്ങുകയാണ്. സോപ്പ്, എണ്ണ, പെയിന്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കും വിമാനയാത്ര, വളം എന്നിവയ്ക്കും വരും മാസങ്ങളിൽ വലിയ തോതിൽ വില കൂടാനാണ് സാധ്യത.
കഴിഞ്ഞ ഒന്നര മാസത്തിനിടെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ യൂറിയ, നാഫ്ത, ടൈറ്റാനിയം ഡയോക്‌സൈഡ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾക്ക് 20 മുതൽ 70 ശതമാനം വരെ വില വർധിച്ചു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ 33 ശതമാനം വർധനവ് വിമാന ടിക്കറ്റ് നിരക്കിനെയും ചരക്കുനീക്കത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ, ഇറക്കുമതി ചെയ്യുന്ന വളത്തിന്റെ ലഭ്യത കുറഞ്ഞത് കാർഷിക മേഖലയ്ക്കും തിരിച്ചടിയാകും. രൂപയുടെ മൂല്യം ഇടിയുന്നതും കമ്പനികളുടെ ഉൽപാദനച്ചെലവ് വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്.
