തൃശ്ശൂർ: മുണ്ടത്തിക്കോട്ട് പടക്ക നിർമ്മാണ കേന്ദ്രത്തിലൽ സ്‌ഫോടനമുണ്ടായ പ്രദേശം ഇപ്പോഴും ഞെട്ടലിൽ. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ അപകടം ഉണ്ടായത്.
വൈകുന്നേരം ആറര കഴിഞ്ഞിട്ടും പ്രദേശത്ത് തുടർച്ചയായ സ്‌ഫോടനങ്ങൾ നടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമാകുന്നുണ്ട്.
നിലവിൽ അഗ്നിരക്ഷാ സേനയ്ക്ക് അപകടസ്ഥലത്ത് കൂടുതൽ അടുക്കാൻ കഴിയാത്ത സാഹചര്യമാണ്. തീയണയ്ക്കുന്നതിനായി ഫയർഫോഴ്സിന്റെ പ്രത്യേക റോബോട്ടിനെ ഉടൻ തന്നെ രംഗത്തിറക്കുമെന്ന് സംസ്ഥാന ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. അപകടത്തിന്റെ തീവ്രത വിലയിരുത്താനും മൃതദേഹങ്ങളോ പരിക്കേറ്റവരോ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ഉണ്ടോ എന്ന് പരിശോധിക്കാൻ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
സ്‌ഫോടനങ്ങൾ തുടരുന്നതിനാൽ റോബോട്ടിനെ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാനാണ് നിലവിലെ ശ്രമം. തീ പടരാതിരിക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് നിതിൻ അഗർവാൾ പറഞ്ഞു.
അപകട സ്ഥലത്തെ തീ പൂർണമായും അണച്ചതിന് ശേഷം മാത്രമേ പൊലീസിനും ഫയർഫോഴ്സിനും ഉള്ളിലേക്ക് കടന്ന് കൂടുതൽ പരിശോധനകൾ നടത്താൻ സാധിക്കുകയുള്ളൂ. സ്‌ഫോടനത്തിൽ 13 മരണമാണ് ഇതു വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
40ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.പൊള്ളലേറ്റ 23ഓളം പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അഞ്ച് പേരുടെ നിലഗുരുതരമാണ്. ഇവരിൽ ഒരാൾക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.
