കൊടുംചൂടിനിടെ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല്‍ സൈബര്‍ പോരാളികള്‍ വരെ തിരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്‍കട്ട് ഇല്ലാത്ത പത്ത് വര്‍ഷമെന്ന പെരും നുണ.
വൈദ്യുതി ബില്ലിനെ പോലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോള്‍ നിസഹായരായി നോക്കി നില്‍ക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍വലിക്കണം. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് ദീര്‍ഘ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടിരുന്നു.
465 മെഗാ വാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലു രൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സജ്ജമാക്കിയ പവര്‍ കൊറിഡോറും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്ന ദീര്‍ഘകാല കരാറും ഉപയോഗപ്പെടുത്തിയാണ് പവര്‍ കട്ട് ഒഴിവാക്കിയെന്ന് പിണറായി സര്‍ക്കാര്‍ മേനി നടിച്ചത്.
രണ്ടു വര്‍ഷം മുന്‍പ് കരാര്‍ റദ്ദാക്കിയതിനു ശേഷം 4 രൂപ 29 പൈസക്ക് വാങ്ങിയിരുന്ന വൈദ്യുതി 6 മുതല്‍ 12 രൂപ വരെ നല്‍കി വാങ്ങിയത്. ഇതിലൂടെ ദിവസേന 15 മുതല്‍ 20 കോടി രൂപയുടെ നഷ്ടമാണ് ഈ സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
