Zygo-Ad

കസ്റ്റംസ് ചരിത്രത്തിലെ 'മെഗാ' ഓപ്പറേഷന്‍; നികുതി വെട്ടിച്ചു കേരളത്തിലേക്ക് കടത്തിയ 17 കോടിയുടെ കള്ളക്കടത്ത് സിഗരറ്റ് ചുട്ടുചാമ്പലാക്കുന്നു; പുകഞ്ഞു തീരുന്നത് 16 ടണ്‍ ലഹരി!


തിരുവനന്തപുരം: കേരളത്തിലെ കസ്റ്റംസ് ചരിത്രത്തില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു വമ്പന്‍ 'ശുദ്ധീകരണ' കലശത്തിന് തുടക്കമായിരിക്കുന്നു.

നികുതി വെട്ടിച്ച്‌ അതിര്‍ത്തി കടന്നെത്തിയ കോടികള്‍ വിലമതിക്കുന്ന കള്ളക്കടത്ത് സിഗരറ്റുകള്‍ സിമന്റ് ഫാക്ടറിയിലെ ചൂളയില്‍ എരിഞ്ഞു തീരുകയാണ്. ഏകദേശം 17.43 കോടി രൂപ വിപണി മൂല്യം വരുന്ന 1.07 കോടി സിഗരറ്റുകളാണ് കസ്റ്റംസ് അധികൃതര്‍ നശിപ്പിക്കുന്നത്.

ഇത്രയും വലിയ തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഒരേ സമയം നശിപ്പിക്കുന്നത് വകുപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. സാധാരണയായി ചെറിയ അളവിലുള്ള പിടിച്ചെടുക്കലുകളാണ് ഉണ്ടാകാറുള്ളതെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. 

ഏകദേശം 16 ടണ്‍ തൂക്കം വരുന്ന സിഗരറ്റുകളാണ് നശിപ്പിക്കാനുള്ളത്. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് നടപടി.

മധ്യ കേരളത്തിലെ ഒരു പ്രമുഖ സിമന്റ് ഫാക്ടറിലാണ് കത്തിച്ചു കളയുക. ഫാക്ടറിയിലെ ഉയര്‍ന്ന താപനിലയുള്ള ചൂളയില്‍ ഇട്ട് കത്തിക്കും. പ്രതിദിനം 500 കിലോ വീതം ഏകദേശം 30 ദിവസം കൊണ്ടേ ഈ ദൗത്യം പൂര്‍ത്തിയാകൂ.

 കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ തൊണ്ടികളാണ് ഇപ്പോള്‍ നശിപ്പിക്കുന്നത്. നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയവയും ഇതിലുണ്ട്. എന്നാല്‍ ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്.

'മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞ സിഗരറ്റുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി, അവ വിദേശ ബ്രാന്‍ഡുകളുടെ കവറുകളില്‍ പുനഃപരിശോധന നടത്തി വിപണിയിലെത്തിക്കുന്ന വന്‍ റാക്കറ്റുകള്‍ സജീവമാണ്. പിടിച്ചെടുത്തവയില്‍ വലിയൊരു ഭാഗം ഇത്തരം വ്യാജന്മാരാണ്.' - കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്തിനാണ് ഈ റിസ്‌ക് എടുത്ത് സിഗരറ്റ് കടത്തുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്‌ ലാഭം! നികുതി വെട്ടിച്ച്‌ ഒരു സിഗരറ്റ് വില്‍ക്കുമ്പോള്‍ അതിന്റെ ഉല്‍പ്പാദനച്ചെലവിന്റെ ആറിരട്ടി വരെയാണ് ലാഭമായി ലഭിക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകള്‍ വിപണിയില്‍ ഇറക്കുന്നതിലൂടെ കോടികളാണ് മാഫിയകള്‍ കൊയ്യുന്നത്.

കള്ളക്കടത്തുകാരെ പിടിക്കുന്നത് പോലെ തന്നെ തലവേദനയാണ് ഇവ നശിപ്പിക്കുന്നതും. 16 ടണ്‍ ചരക്ക് ഫാക്ടറിയില്‍ എത്തിക്കാന്‍ മാത്രം രണ്ട് ട്രക്കുകള്‍ക്കായി 5 ലക്ഷം രൂപയാണ് ചെലവായത്. 

കൂടാതെ, സിമന്റ് ഫാക്ടറിയില്‍ ഇത് കത്തിച്ചു കളയാന്‍ പ്രതിദിനം 5000 രൂപ വീതം വാടകയും നല്‍കണം. ചുരുക്കത്തില്‍, നിയമ ലംഘകര്‍ വരുത്തി വെക്കുന്ന വിന തീര്‍ക്കാന്‍ സര്‍ക്കാരിനും കസ്റ്റംസിനും വന്‍ തുക ചെലവാക്കേണ്ടി വരുന്നു.

എന്തായാലും, പിടിയിലായ ചരക്കുകളുടെ വിപണി വില കണക്കാക്കി കുറ്റവാളികളില്‍ നിന്ന് വന്‍ തുക പിഴയായി ഈടാക്കാനാണ് കസ്റ്റംസ് നീക്കം. കേരളത്തിലെ ലഹരി മാഫിയയുടെ നട്ടെല്ലൊടിക്കുന്ന നീക്കമായാണ് ഈ 'മെഗാ ബേണിംഗ്' വിലയിരുത്തപ്പെടുന്നത്.

വളരെ പുതിയ വളരെ പഴയ