കോഴിക്കോട്: പന്തീരങ്കാവിൽ എക്സൈസ് സംഘം നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ രണ്ട് കിലോ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി.
കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ. ഷഫീഖ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വിപണിയിൽ ഏകദേശം മൂന്നു കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരിമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
പന്തീരങ്കാവ് ബൈപ്പാസിൽ വെച്ചാണ് ഇവർ അന്വേഷണ സംഘത്തിന്റെ വലയിലായത്. പ്രതികൾ സഞ്ചരിച്ച കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി കൊണ്ടു വന്നതാണ് ഈ ലഹരി മരുന്നുകളെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
പിടിയിലായവർ നേരിട്ട് വിൽപന നടത്തുന്നവരാണോ അതോ ഇടനിലക്കാരാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന കണ്ണികളെ കണ്ടെത്തിയാൽ മാത്രമേ ഇതിന്റെ യഥാർത്ഥ ഉറവിടം വ്യക്തമാകുകയുള്ളൂ.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെയാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. മാസങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിൽ നിന്നും 3 കിലോ എം.ഡി.എം.എ പിടികൂടിയിരുന്നു. ഇതിന് ശേഷം ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
