കൊച്ചി: കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെക്കുന്നത് പോലും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാമെന്ന് ഹൈക്കോടതി.
മയക്കുമരുന്ന് കേസിനെ നിസാരമായി കാണാനാവില്ല. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റമാണ്. ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്നും കോടതി പറഞ്ഞു.
കാപ്പ നിയമപ്രകാരം പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് നിരീക്ഷിച്ചു.
കുറഞ്ഞ അളവില്‍ മയക്കു മരുന്ന് സൂക്ഷിച്ചതിന്റെ പേരില്‍ കാപ്പ പ്രകാരം തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുന്‍ ഉത്തരവ് തെറ്റാണെന്ന് വിലയിരുത്തിയാണ് വിധി.
വാണിജ്യ ലക്ഷ്യത്തോടെയുള്ള മയക്കു മരുന്ന് കേസുകളില്‍ മാത്രമേ കുറ്റവാളിയായി കണക്കാക്കാനാകൂവെന്നായിരുന്നു 2024 ലെ സുഹാന കേസില്‍ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ വിധി.
ഈ വിലയിരുത്തല്‍ തള്ളിയ ബെഞ്ച്, മയക്കു മരുന്നിന് അടിമകളായവരെയും രസത്തിന് ഉപയോഗിക്കുന്നവരെയും വ്യത്യസ്തമായി കാണണമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
മയക്കുമരുന്ന് ശൃംഖലയെ തകര്‍ക്കാനുള്ള ശക്തമായ നടപടികളാണ് ജനാധിപത്യ സമൂഹം സ്വീകരിക്കേണ്ടതെന്നും ലഹരി ഉപയോഗത്തിന്റെ ഭീകരതയെ ചെറുക്കാനാണ് എന്‍ഡിപിഎസ് ആക്ടും കാപ്പ നിയമവുമെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം, ആദ്യമായി മയക്കു മരുന്നുമായി പിടികൂടുന്നവരെ മതിയായ ചികിത്സ നല്‍കി പുനരധിവസിപ്പിക്കണമെന്നും കോടതി പറഞ്ഞു.
