Zygo-Ad

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായക നീക്കവുമായി കേന്ദ്രം


രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ക്യാഷ് പേയ്‌മെന്റ് ഒഴിവാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പൂര്‍ണമായും ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ പണം സ്വീകരിക്കുന്ന രീതിയിലാണ് മാറ്റം കൊണ്ടു വരുന്നത്. നിലവില്‍ 98 ശതമാനത്തോളം ടോള്‍ ശേഖരിക്കുന്നത് ഫാസ്ടാഗ് വഴിയാണ്.

ടോള്‍ പിരിവ് സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റല്‍വത്കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ദേശീയപാതകളിലെ ടോള്‍ പിരിവ് സുതാര്യവും വേഗത്തിലുള്ളതുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍എച്ച്എഐ അറിയിച്ചു.

ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വലയിരുത്തല്‍. രാജ്യത്ത് നിലവിലുള്ള 1,150-ലധികം ടോള്‍ പ്ലാസകളില്‍ ഈ സംവിധാനം നടപ്പിലാക്കും. 

നിലവിലെ നിയമമനുസരിച്ച്, ഫാസ്ടാഗ് വഴി അല്ലാതെ ടോള്‍ അടക്കുന്ന വാഹനങ്ങള്‍ ഇരട്ടി തുക നല്‍കണം. ടോള്‍ പ്ലാസകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് എന്‍എച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫാസ്ടാഗ് നടപ്പിലാക്കിയ ടോള്‍ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കന്‍ഡില്‍ നിന്ന് 47 സെക്കന്‍ഡ് ആയി കുറഞ്ഞുവെന്ന് നേരത്തെ ദേശീയപാതാ അതോറിറ്റി പറഞ്ഞിരുന്നു.

 2026 അവസാനത്തോടെ എല്ലാ ടോള്‍ പ്ലാസകളിലും തടസമില്ലാത്ത യാത്ര സാധ്യമാകുമെന്നും ദേശീയപാതാ അതോറിറ്റി പറയുന്നു.

വളരെ പുതിയ വളരെ പഴയ