ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനില്‍ക്കുന്ന പുനഃപരിശോധനാ ഹർജികളില്‍ ഏപ്രില്‍ 7 മുതല്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.
മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസ് പൂർത്തിയായ ഉടൻ ശബരിമല കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ രേഖാമൂലമുള്ള വാദങ്ങള്‍ 2026 മാർച്ച് 14-നോ അതിനു മുമ്പോ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ശബരിമല യുവതീ പ്രവേശന കേസ് അവസാനമായി വാദം കേട്ടതിന് ശേഷം വലിയൊരു കാലതാമസം ഉണ്ടായതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
2020 ഫെബ്രുവരിയില്‍ ഈ കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നവരില്‍ താൻ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളതെന്നും മറ്റുള്ളവർ വിരമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയും ജഡ്ജിമാരുടെ ആരോഗ്യ പ്രശ്നങ്ങളും കാരണം ഒമ്പതംഗ ബെഞ്ചിന് ഒരുമിച്ച് ഇരിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയും കോടതിയെ അറിയിച്ചു.
പുനഃപരിശോധനാ ഹർജികളില്‍ ഭരണഘടനാപരമായ ചോദ്യങ്ങള്‍ വിശാലമായ ബെഞ്ചിന് വിടാമെന്ന 2020 ഫെബ്രുവരിയിലെ വിധി നിലനില്‍ക്കുമെന്നും ഇക്കാര്യത്തില്‍ ഇനി തർക്കങ്ങള്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
മതസ്വാതന്ത്ര്യത്തിന്റെ പരിധിയെക്കുറിച്ചുള്ള ഏഴ് പ്രധാന ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. ഏപ്രില്‍ 7 മുതല്‍ 9 വരെ പുനഃപരിശോധനാ ഹർജിക്കാരെയും അവരെ അനുകൂലിക്കുന്നവരെയും കോടതി കേള്‍ക്കും.
തുടർന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെ ഹർജികളെ എതിർക്കുന്നവരുടെ വാദങ്ങള്‍ നടക്കും. ഏപ്രില്‍ 21-ന് മറുപടി വാദങ്ങളും ഏപ്രില്‍ 22-ഓടെ കോടതിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയുടെ അന്തിമ വാദങ്ങളും പൂർത്തിയാകും.
മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വരനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറല്‍ കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനും ഹർജികളെ പിന്തുണച്ച് സംസാരിച്ചു.
കേസ് വീണ്ടും കോടതിയിലെത്തിയത് കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.
യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍, ഉചിതമായ സമയത്ത് നിലപാട് കോടതിയെ അറിയിക്കുമെന്നാണ് സിപിഎം പ്രതികരിച്ചത്.
2018-ല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയും അതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് നിലവിലെ പുനഃപരിശോധനാ ഹർജികളിലേക്ക് നയിച്ചത്.
