ഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്.
10 തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്, ഓട്ടോ സര്‍വീസ് ഉണ്ടാകില്ല. വിദ്യാര്‍ഥികള്‍ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കലാലയങ്ങളും അടഞ്ഞു കിടക്കും. കേരളം ശരിക്കും സ്തംഭിക്കുമെന്നാണ് കരുതുന്നത്.
30 കോടി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സമരക്കാര്‍ പറഞ്ഞു. തൊഴിലാളി വിരുദ്ധം, കര്‍ഷക വിരുദ്ധം, കോര്‍പറേറ്റ് അനുകൂലം ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം എന്ന് തൊഴിലാളി സംഘടനകള്‍ വിമര്‍ശിച്ചു.
രാജ്യത്തെ 600 ജില്ലകളെ സമരം ബാധിക്കുമെന്ന് അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പറഞ്ഞു.
കര്‍ഷകര്‍ കൂടി സമരത്തിന്റെ ഭാഗമാകുന്നതോടെ ഉത്തരേന്ത്യയിലും സമരം ബാധിക്കുമെന്നാണ് കരുതുന്നത്. ഡല്‍ഹിയും ഹരിയാനയും പഞ്ചാബും ഉത്തര്‍ പ്രദേശുമെല്ലാം കര്‍ഷക സമരത്തിന്റെ ചൂട് നേരത്തെ അറിഞ്ഞതാണ്.
ബിജെപി ഭരിക്കുന്ന അസമും ഒഡീഷയും പൂര്‍ണമായി സ്തംഭിക്കുമെന്ന് കൗര്‍ അവകാശപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും സമരം പൂര്‍ണമാകുമെന്നും അവര്‍ പറയുന്നു.
സംയുക്ത കിസാന്‍ മോര്‍ച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും സമരത്തിന്റെ ഭാഗമാകും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം.
വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും സമരത്തിന്റെ പ്രചാരണം നടന്നിരുന്നു. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കേരളം ശരിക്കും സ്തംഭിക്കും, ഹിമാചല്‍ ഡല്‍ഹി മാര്‍ച്ച്
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ നാല് തൊഴില്‍ ചട്ടങ്ങള്‍ ജനവിരുദ്ധമാണ് എന്നാണ് സമരക്കാര്‍ പറയുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതും കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതുമാണ് പുതിയ ചട്ടങ്ങള്‍.
കൂടാതെ അടുത്തിടെ ധാരണയായ അമേരിക്കയുമായുള്ള വ്യാപാര കരാറിനെതിരെയും പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ കക്ഷികള്‍ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ രാജ്യവ്യാപക സമരം ശക്തമാകും.
ഫെബ്രുവരി 12ന് നടക്കുന്ന പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവന ഇറക്കി. ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.
അമേരിക്ക, ന്യൂസിലാന്റ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ക്ക് ആപ്പിളിന്റെ ഇറക്കുമതി തീരുവ കുറച്ചു കൊടുത്തത് രാജ്യത്തെ കര്‍ഷകരെ തകര്‍ക്കുമെന്ന് മുന്‍ എംഎല്‍എയും കര്‍ഷക നേതാവുമായ രാകേഷ് സിങ് അഭിപ്രായപ്പെട്ടു.
കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍ എന്നിവ തുറക്കാന്‍ ഇടയില്ല. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും സമരത്തെ പിന്തുണച്ചു.
വിദാര്‍ത്ഥി, അധ്യാപക, അനധ്യാപക സംഘടനകളും ബാങ്ക് യൂണിയനുകളും സമരത്തിന്റെ ഭാഗമാകുന്നതോടെ കലാലയങ്ങളും ബാങ്കുകളും അടഞ്ഞു കിടക്കും. ബിജെപി അനുകൂല സംഘടനകള്‍ സമരത്തെ പിന്തുണയ്ക്കുന്നില്ല.
