കാസർഗോഡ്: മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി ജുമൈല (18) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടി വീട്ടിലെത്തിയ ഉടനെ ഉമ്മർ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മാരകമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതിയായ ഉമ്മർ മയക്കുമരുന്നിന് അടിമയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഇയാളെ പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്ത് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ലഹരിയുടെ സ്വാധീനത്തിലാണോ കൊലപാതകം നടന്നതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
