കൊച്ചി: പൂനെ - എറണാകുളം എക്സ്പ്രസില്‍ രണ്ട് വയസുള്ള കുഞ്ഞ് ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ തേടി അന്വേഷണം ഊർജിതമാക്കി പോലീസ്.
കഴിഞ്ഞ ദിവസം തൃശൂർ - ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
ട്രെയിൻ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം റെയില്‍വേ പൊലീസ് കുട്ടിയെ ചൈല്‍ഡ് ലൈൻ പ്രവർത്തകർക്ക് കൈമാറിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ ഇതുവരെ കണ്ടെത്താൻ റെയില്‍വേ പൊലീസിന് കഴിഞ്ഞിട്ടില്ല.
സംസ്ഥാന പൊലീസ് മേധാവിക്കും വിവിധ പൊലീസ് സ്റേഷനുകളിലേക്കും ആർ പി എഫ് വിവരം കൈമാറിയിട്ടുണ്ട്.തൃശൂരിനും ആലുവയ്‌ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞെന്നാണ് നിഗമനം.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ എറണാകുളം സൗത്ത് റെയില്‍വേ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ആർ പി എഫ് അഭ്യർഥിച്ചു.
സംഭവത്തില്‍ എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തു. വിവരം അറിയിക്കാൻ 04842376359, 9495769690 ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
