തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ഊർജിതമാക്കുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഇഡി തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) കൊച്ചി യൂണിറ്റാണ് ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം (SIT) പ്രതിചേർത്ത എല്ലാവരെയും ഇഡിയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡിയുടെ പ്രതിപ്പട്ടികയിൽ ഇടംപിടിക്കും.
2019-ലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുന്നതെങ്കിലും, 2025 വരെയുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ പരിധിയിൽ വരുമെന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു. സ്വർണ്ണക്കൊള്ളയിലൂടെയുണ്ടായ ആകെ നഷ്ടം കണക്കാക്കി, അതിന് തുല്യമായ മൂല്യമുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് അധികൃതരുടെ തീരുമാനം.
