Zygo-Ad

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം; സർക്കാർ അപ്പീലിലേക്ക്

 


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ (ഡിജി) നിയമോപദേശം. വിധി പകർപ്പിലെ നിയമപരമായ പിഴവുകൾ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സംശയനിഴലിലായ വിചാരണ കോടതി ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നും, കോടതിയുടെ സമീപനം പക്ഷപാതപരമായിരുന്നുവെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും കോടതി അവ തള്ളിക്കളഞ്ഞത് വിവേചനപരമായാണ്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ അംഗീകരിച്ച അതേ തെളിവുകൾ പോലും ദിലീപിന്റെ കാര്യത്തിൽ കോടതി സ്വീകരിച്ചില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന അഭിഭാഷകർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവരെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങളെന്നും നിയമോപദേശം കുറ്റപ്പെടുത്തുന്നു.

പ്രധാന നിരീക്ഷണങ്ങൾ:

 * ഇരട്ടത്താപ്പ്: മറ്റു പ്രതികൾക്കെതിരെ സ്വീകരിച്ച തെളിവ് മാനദണ്ഡങ്ങൾ ദിലീപിന്റെ കാര്യത്തിൽ ഉണ്ടായില്ല.

 * ഗൂഢാലോചന: പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും കോടതി പരിഗണിച്ചില്ല.

 * ഹാഷ് വാല്യൂ മാറ്റം: മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ പുനഃപരിശോധിക്കണം.

ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടത്. എന്നാൽ അപ്പീൽ കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. വിധിയിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി അടുത്ത ആഴ്ചയോടെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും.



വളരെ പുതിയ വളരെ പഴയ