തൃശ്ശൂർ: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വന്ദേ ഭാരത് ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ട സൗകര്യങ്ങളൊരുക്കാതെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷൻ.
പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് സ്വകാര്യ ഭക്ഷണ വിതരണ ശൃംഖലയിലെ യുവാക്കള്‍. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ആനയിടവഴി പാരപ്പെറ്റെ ലെയിൻ ശ്രീരാഘവത്തില്‍ അഭിരാം(23) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഷൊർണൂരില്‍ നിന്നാണ് അഭിരാമും കുടുംബവും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. യാത്രക്കിടെ തൃശ്ശൂരെത്തുന്നതിന് പത്തു മിനിറ്റു മുമ്ബാണ് അഭിരാമിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും കുഴഞ്ഞു വീഴുന്നതും. ഉടൻ ടിടിയെ വിവരമറിയിക്കുകയും സംഘം തൃശ്ശൂരില്‍ ഇറങ്ങുകയും ചെയ്തു.
എന്നാല്‍, കേണപേക്ഷിച്ചിട്ടും റെയില്‍വേ പോലീസുകാർ ആശുപത്രിയിലെത്തിക്കാൻ ഒരു സഹായവും ചെയ്തില്ലെന്ന് അഭിരാമിന്റെ അമ്മാവൻ അഭിലാഷ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഉദ്യോഗസ്ഥനാണ് മരിച്ച അഭിരാം.
അതേ സമയം മുൻപേ അറിയിച്ചിട്ടും മെഡിക്കല്‍ സംവിധാനങ്ങളൊരുക്കാനും റെയില്‍വേക്ക് ആയില്ല. സംഭവം കണ്ട് ഭക്ഷണവിതരണക്കാരായ ചെറുപ്പക്കാരാണ് കാറുവിളിച്ച് ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്- അദ്ദേഹം പറഞ്ഞു.
എന്നാല്‍, സംഭവം അറിഞ്ഞയുടനെ 108 ആംബുലൻസിനെ ബന്ധപ്പെട്ടിരുന്നെന്നും ആംബുലൻസ് വൈകുമെന്നതിനാല്‍ റെയില്‍വേയാണ് ടാക്സി സജ്ജമാക്കിയതെന്നും റെയില്‍വേ അധികൃതരും പറയുന്നു.
ചാർട്ടേർഡ് അക്കൗണ്ടായ രമേഷ്‌കുമാറിന്റെയും തിരുമല എഎംഎച്ച്‌എസ്‌എസ് അധ്യാപിക ആദർശിനിയുടെയും ഏക മകനാണ് മരിച്ച അഭിരാം. ഇവരും അമ്മാവൻ അഭിലാഷും അവരുടെ കുടുംബവുമൊത്ത് വെള്ളിയാഴ്ച പാലക്കാട് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. അന്നു രാത്രി പാലക്കാട്ടെ ഹോട്ടലില്‍നിന്ന് മന്തി കഴിച്ചിരുന്നു. ശനിയാഴ്ച രാവിലെ അഭിരാമിന് വയറുവേദനയും ചർദ്ദിയും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അസുഖം കുറഞ്ഞെങ്കിലും അന്ന് അവിടെ വിശ്രമിച്ചു. തുടർന്നു ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.
ഞായറാഴ്ച വൈകീട്ട് 6.21-നാണ് വന്ദേഭാരത് തൃശ്ശൂരിലെത്തിയത്. 6.35-ഓടെ സ്വകാര്യ ആശുപത്രിയില്‍ അഭിരാമിനെ പ്രവേശിപ്പിച്ചെങ്കിലും അവിടെയെത്തുന്നതിനു മുൻപ് മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങി. സംസ്കാരം ചൊവ്വാഴ്ച.
