കോഴിക്കോട്: മുസ്‍ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകൾ നടത്തിയ പ്രസ്താവന തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും പാണക്കാട് കുടുംബാംഗവുമായ മുനവറലി ശിഹാബ് തങ്ങൾ. പ്രസ്താവന കേരളത്തിലെ മുഖ്യധാര മുസ്‍ലിം വിശ്വാസരീതികളുമായി യോജിക്കുന്നതല്ലെന്നും, ഇത് മതബോധം പൂർണ്ണമായി കൈവരിക്കാത്ത 16 വയസ്സുകാരിയായ കുട്ടിയുടെ ആലോചനയില്ലാത്ത പ്രതികരണമായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച 'ഹോർത്തൂസ്' പരിപാടിക്കിടെയായിരുന്നു മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് നിലപാട് വ്യക്തമാക്കിയത്. ഹജ്ജ് കർമ്മത്തിൽ സ്ത്രീകൾ പങ്കെടുക്കുന്നതുപോലെ, പള്ളികളിലെ പ്രവേശന വിലക്ക് ചിലർ ഉണ്ടാക്കിയെടുത്തതാണെന്നും, വരുംകാലങ്ങളിൽ മാറ്റം പ്രതീക്ഷിക്കുന്നതായും ഫാത്തിമ പറഞ്ഞിരുന്നു.
ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും യാഥാസ്ഥിതിക വിഭാഗത്തിൽ നിന്ന് ശക്തമായ വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുനവറലി ശിഹാബ് തങ്ങൾ വിശദീകരണവുമായി രംഗത്തെത്തിയത്.
> "മകളുടെ മറുപടി, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണം. കേരളത്തിലെ പരമ്പരാഗത മുസ്‍ലിം പണ്ഡിത സമൂഹം വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തുന്നു," അദ്ദേഹം വ്യക്തമാക്കി.
