ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പ്രമുഖ ഓണ്‍ലൈൻ സേവന പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്‍, ബ്ലിങ്കിറ്റ് എന്നിവയിലെ ഗിഗ് തൊഴിലാളികള്‍ ഡിസംബർ 31-ന് രാജ്യവ്യാപക പണിമുടക്കിന് ഒരുങ്ങുന്നു.
മെച്ചപ്പെട്ട വേതനം, ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കായി സമഗ്രമായ ദേശീയ നയം എന്നിവ ആവശ്യപ്പെട്ടാണ് സമരം. ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലും തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂനിയനും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സും ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന '10 മിനിറ്റ് ഡെലിവറി' സംവിധാനം പിൻവലിക്കണം, സുതാര്യമായ വേതന ഘടന ഉറപ്പാക്കണം, അപകട ഇൻഷുറൻസ്, പെൻഷൻ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
മഹാരാഷ്ട്ര, കർണാടക, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡെലിവറി ജീവനക്കാർ അന്നേ ദിവസം ആപ്പുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ സേവനം കുറക്കുകയോ ചെയ്യുമെന്ന് യൂനിയനുകള്‍ അറിയിച്ചു. പണിമുടക്കിനെക്കുറിച്ച് ബന്ധപ്പെട്ട കമ്പനികള്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കർണാടക സർക്കാർ ഗിഗ് തൊഴിലാളികള്‍ക്കായി സാമൂഹിക സുരക്ഷാ നിയമം കൊണ്ടു വന്നിട്ടുണ്ടെങ്കിലും അത് നിലവില്‍ പ്രാവർത്തികമാക്കിയിട്ടില്ല.
കുറഞ്ഞ വരുമാനവും അമിത ജോലി ഭാരവും കാരണം ഗിഗ് തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും, ഗിഗ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഈ പണിമുടക്ക് പൊതുജനങ്ങളെ സാരമായി ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
