Zygo-Ad

ഹുൻസൂരില്‍ കണ്ണൂര്‍ സ്വദേശികളുടെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി വൻ കവര്‍ച്ച: 6 മിനിറ്റില്‍ കവര്‍ന്നത് 7 കിലോ സ്വര്‍ണം


മൈസൂരു: കർണാടകയിലെ ഹുൻസൂരില്‍ മലയാളി ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വൻ കവർച്ച. 

ഹുൻസൂർ ബൈപ്പാസ് റോഡിലെ 'സ്കൈ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്' എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അഞ്ചംഗ സംഘം തോക്കു ചൂണ്ടി കവർച്ച നടത്തിയത്.

കണ്ണൂർ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ജ്വല്ലറി. ഏകദേശം 7 കിലോയോളം സ്വർണവും വജ്രാഭരണങ്ങളും സംഘം കവർന്നതായാണ് പ്രാഥമിക വിവരം.

സിനിമാ സ്റ്റൈല്‍ കവർച്ച:

ഇന്നലെ ഉച്ചയ്ക്ക് 2 നും 2:30 നും ഇടയിലായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം കൃത്യമായ പ്ലാനിംഗോടെയാണ് എത്തിയത്. ആദ്യം രണ്ട് പേർ ഉപഭോക്താക്കളെന്ന വ്യാജേന കടയ്ക്കുള്ളിലേക്ക് കയറി. 

തൊട്ടു പിന്നാലെ തോക്കുകളുമായി മൂന്ന് പേർ കൂടി അകത്തെത്തി ജീവനക്കാരെയും ജ്വല്ലറിയിലുണ്ടായിരുന്ന ഇടപാടുകാരെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കി. വെറും ആറ് മിനിറ്റിനുള്ളില്‍ ഡിസ്പ്ലേയില്‍ ഇരുന്ന സ്വർണ്ണാഭരണങ്ങള്‍ മുഴുവൻ വാരി സഞ്ചിയിലാക്കി സംഘം കടന്നു കളഞ്ഞു.

മാനേജർക്ക് നേരെ വെടിവെപ്പ്:

കവർച്ച നടക്കുമ്പോള്‍ ജ്വല്ലറി മാനേജർ അസ്ഗർ ഭക്ഷണത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം കവർച്ചാ സംഘത്തെ കണ്ട് ജ്വല്ലറിയുടെ ഷട്ടർ പുറത്തുനിന്നും പൂട്ടാൻ ശ്രമിച്ചു. 

എന്നാല്‍ മോഷ്ടാക്കള്‍ ഷട്ടർ ചവിട്ടിത്തുറക്കുകയും മാനേജർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് ആകാശത്തേക്ക് വെടിയുതിർത്ത് പരിഭ്രാന്തി പരത്തിയാണ് സംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടത്.


അന്വേഷണം ഊർജിതം:

മൈസൂരു എസ്.പി വിഷ്ണു വർദ്ധന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ അഞ്ച് പേർ രണ്ട് ബൈക്കുകളിലായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഇരിട്ടിയിലും വിരാജ്പേട്ടിലും ശാഖകളുള്ള ജ്വല്ലറി ശൃംഖലയാണിത്. ഏപ്രില്‍ മാസത്തിലാണ് ഹുൻസൂരിലെ ഈ ശാഖ പ്രവർത്തനം ആരംഭിച്ചത്.

വളരെ പുതിയ വളരെ പഴയ