തിരുവനന്തപുരം: സെെബർ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വർ കസ്റ്റഡിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയതിന് പിന്നാലെ സൈബർ ആക്രമണങ്ങള്‍ നടക്കുന്നതായി യുവതി ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുലിനെ എആർ ക്യാമ്പില്‍ എത്തിച്ചു.
സെെബർ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവതി നല്‍കിയ പരാതിയില്‍ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
രാഹുല്‍ ഈശ്വർ ഉള്‍പ്പടെയുള്ള നാല് പേരുടെ പോസ്റ്റിന്റെ യുആർഎല്‍ ആണ് യുവതി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് നടപടിയെടുത്തത്.
സെെബർ അധിക്ഷേപ പരാതിയില്‍ ജില്ല തിരിച്ച് അന്വേഷണം നടത്തണമെന്നും പ്രത്യേകമായി കേസെടുക്കണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് എഡിജിപി വെങ്കിടേശ് നിർദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രാഹുലിനെതിരെ മൊഴി നല്‍കിയ ശേഷമാണ് തനിക്കെതിരെയുണ്ടാകുന്ന സൈബർ അധിക്ഷേപങ്ങളെക്കുറിച്ച് യുവതി പരാതി നല്‍കിയത്. തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.
യുവതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളുള്ള ഫേസ് ബുക്ക് യുആർഎല്‍ ഐഡികള്‍ അതില്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
