തൃശൂർ: ഹൈക്കോടതി ഉത്തരവിന് യാതൊരു വിലയും കല്പിക്കാതെ ഗുരുവായൂർ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തു.
ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയെത്തുടർന്നായിരുന്നു കേസെടുത്തത്. നേരത്തേ ക്ഷേത്രത്തില്‍ ജസ്ന റീല്‍സ് ചിത്രീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപ്പുരയില്‍ റീല്‍സ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് നവംബർ അഞ്ചിനായിരുന്നു പരാതി നല്‍കിയത്. ക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിന് മുകളിലെ കൃഷ്ണ വിഗ്രഹത്തില്‍ കടലാസ് മാല അണിയിച്ച് വീഡിയോ എടുത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
നേരത്തേ ക്ഷേത്ര നടപ്പുരയില്‍ കേക്കു മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ഹൈക്കോടതിയില്‍ പരാതി എത്തിയിരുന്നു. തുടർന്നാണ് നടപ്പുരയില്‍ വീഡിയോ ചിത്രീകരണം ഹൈക്കാേടതി വിലക്കിയത്.
മതപരമായ ചടങ്ങുകളുടേതോ, വിവാഹങ്ങളുടേതോ അല്ലാത്ത വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഇതു മറികടന്നാണ് ജസ്ന വീണ്ടും റീല്‍സ് ചിത്രീകരിച്ചത്.
കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന. ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടുകയും ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുകയും ചെയ്തതോടെയാണ് ജസ്ന സോഷ്യല്‍ മീഡിയയില്‍ താരമായത്. കൃഷ്ണനെ വരച്ച് പ്രശസ്തി നേടിയ മുസ്ലീം കുട്ടി എന്ന ലേബല്‍ തനിക്ക് വേണ്ടെന്ന് ജസ്ന നേരത്തേ പറഞ്ഞിരുന്നു.
'മുസ്ലീം കുട്ടി എന്ന ലേബല്‍ ഞാൻ വേണ്ടെന്നു വച്ചു. എനിക്ക് ഇനി മുതല്‍ മതവും തട്ടവും ഇല്ല. നിനക്ക് സ്വർഗത്തില്‍ പേകണ്ടേ എന്നു ചാേദിക്കുന്നവരോട് ഞാൻ പറയുന്നു എനിക്ക് മതമില്ല' എന്നാണ് അന്ന് ജസ്ന പറഞ്ഞത്.
